അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ കോണ്‍ഗ്രസിനെതിരെ ആക്രമണം ശക്തമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍.
കോണ്‍ഗ്രസ് ഇതരമുന്നണികള്‍ ഒന്നിക്കണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശിലേയും പഞ്ചാബിലെയും ദയനീയമായ പരാജയമാണ് കോണ്‍ഗ്രസിനെ നിരാശയിലാഴ്ത്തിയത്.
നഷ്ടപ്രതാപത്തെ താലോലിക്കുന്ന വലിയ വീട്ടിലെ കാരണവരെ പോലെയാണ് കോണ്‍ഗ്രസ് എന്ന ശരത് പവാറിന്റെ വിമര്‍ശനത്തെ ശരിവയ്ക്കുന്ന അനുഭവമാണ് തെരെഞ്ഞെടുപ്പ് ഫലം സമ്മാനിച്ചിരിക്കുന്നത്. ബിജെപിക്കെതിരെ വിശാല പ്രതിപക്ഷ മുന്നണിക്ക് ഗോവയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തയ്യാറായിരുന്നു. കോണ്‍ഗ്രസിന്റെ പിടിവാശി മൂലമാണ് സഖ്യം നടക്കാതെ പോയതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നു. കോണ്‍ഗ്രസിനെ ആശ്രയിക്കാന്‍ കൊള്ളാത്ത പാര്‍ട്ടിയാണെന്ന് ബംഗാള്‍ മമത ബാനര്‍ജി തുറന്നടിച്ചു.
അതേസമയം ഗാന്ധികുടുംബമാണ് കോണ്‍ഗ്രസിനെ ഒറ്റകെട്ടായി നിര്‍ത്തുന്നത് എന്ന് ചൂണ്ടിക്കാട്ടി കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ രംഗത്തിറങ്ങി. കോണ്‍ഗ്രസില്‍ മാറ്റം അനിവാര്യമാണെന്ന് ശശി തരൂര്‍ പറഞ്ഞതിന് ശേഷം കടുത്ത വിമര്‍ശനം ഹൈക്കമാന്‍ഡിനു നേരെ ഉയര്‍ന്നിട്ടില്ല. പരാജയ കാരണം പഠിച്ചു ,തെറ്റ് തിരുത്തി മുന്നോട്ടു പോകുമെന്നത് എല്ലാ തെരെഞ്ഞെടുപ്പുകള്‍ക്കു ശേഷവും കോണ്‍ഗ്രസ് പറയുന്നതാണ്.
ഒരു പാഠവും തോല്‍വികളില്‍ നിന്ന് പഠിച്ചിട്ടില്ലെന്നു വിമത നേതാക്കള്‍ കുറ്റപ്പെടുത്തുന്നുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും അമരീന്ദര്‍ സിംഗിനെ മാറ്റി ചരണ്‍ ചിത് സിങ് ഛന്നിയെ നിയോഗിച്ചതും നവജ്യോത് സിദ്ദുവിനെ പിസിസി പ്രസിഡന്റ് ആയി തുടരാന്‍ അനുവദിച്ചതും ഹൈക്കമാന്‍ഡിനു പറ്റിയ പിഴവാണെന്ന് ജി 23 ചൂണ്ടിക്കാട്ടുന്നു.