മാഹി: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഇരുപത്തിയേഴ് വര്‍ഷം കഠിന തടവ്. പള്ളൂര്‍ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
പുതുച്ചേരി ഫാസ്റ്റ് ട്രാക്ക് കോര്‍ട്ട് (പോക്സോ) ജഡ്ജി വി. സോഫനാ ദേവിയാണ് 2021ല്‍ പോക്സോ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി തലശ്ശേരി നെടുമ്ബ്രം സ്വദേശി സര്‍വിസ് എൻജിനീയര്‍ എം.കെ. ജ്യോതിലാലിനെ (23)നെ 27 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചത്.
പോക്‌സോ നിയമത്തിലെ സെക്ഷൻ ആറ് പ്രകാരം 20 വര്‍ഷവും ഐ.പി.സി 449 വകുപ്പ് പ്രകാരം ഏഴ് വര്‍ഷവും കഠിന തടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. പ്രതി മൊബൈല്‍ ഫോണ്‍ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്. ഇരയായ പെണ്‍കുട്ടിക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം.
പള്ളൂര്‍ എസ്.ഐ ആയിരുന്ന പി. പ്രതാപൻ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്നത്തെ മാഹി സി.ഐ എസ്. ആടലരശനാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ പ്രസാദ്, ഹെഡ് കോണ്‍സ്റ്റബിള്‍ ശ്രീജേഷ്, കോണ്‍സ്റ്റബിള്‍ റോഷിത്ത് പാറമേല്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായ അഡ്വ. പച്ചിയപ്പൻ പ്രോസിക്യൂഷന് വേണ്ടി ഹാജരാക്കി.