മലപ്പുറം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ജീവനക്കാരുടെ കുറവ് അപേക്ഷകളെ ബാധിക്കുന്നു . പി. നന്ദകുമാര്‍ എം.എല്‍.എയുടെ ചോദ്യത്തിന് അഡീഷനല്‍ ജില്ല മജിസ്ട്രേറ്റ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്.
നിലവില്‍ സഹായം അഭ്യര്‍ഥിച്ച് ഏഴ് താലൂക്കുകളില്‍ നിന്നായി നിരവധി അപേക്ഷകളാണ് ലഭിക്കുന്നത്.
വില്ലേജ് ഓഫിസ് തലം മുതല്‍ പത്തോളം കേന്ദ്രങ്ങളില്‍ പരിശോധന പൂര്‍ത്തിയാക്കിയാണ് ബന്ധപ്പെട്ട അപേക്ഷയില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നത്. എന്നാല്‍, ഓരോ തലങ്ങളില്‍ നിന്നുമുള്ള അപേക്ഷകളുടെ ബാഹുല്യം കാരണം പരിശോധന പൂര്‍ത്തിയാക്കി നടപടി സ്വീകരിക്കാൻ വൈകുന്നുണ്ടെന്ന് മറുപടിയില്‍ പറയുന്നു
അപേക്ഷകള്‍ പരിശോധിക്കുന്ന ജീവനക്കാര്‍ക്ക് ഇ-ഓഫിസ് മുഖേന വരുന്ന തപാലുകള്‍ കൂടി കൈകാര്യം ചെയ്യേണ്ടി വരുന്നുണ്ട്. ഇതും കാലതാമസമെടുക്കാൻ കാരണമാകുന്നുണ്ടെന്ന് മറുപടി വ്യക്തമാക്കുന്നു.
ഒരു ലക്ഷത്തിന് മുകളില്‍ തുക വരുന്ന ചികിത്സ ചെലവുകള്‍ക്ക് മാത്രമേ ബില്ലുകള്‍ നിര്‍ബന്ധമുള്ളൂ എങ്കിലും എല്ലാ അപേക്ഷകളിലും ബില്ല് ആവശ്യപ്പെട്ട് അപേക്ഷകരെ ബുദ്ധിമുട്ടിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് സര്‍ക്കാറില്‍നിന്ന് ആവശ്യപ്പെടുന്ന മുറക്കാണ് ബില്ലുകള്‍ തേടുന്നതെന്ന് എ.ഡി.എം നല്‍കിയ മറുപടിയിലുണ്ട്.