ഭോപ്പാല്‍: മധ്യപ്രദേശിലെ ഗ്വാളിയോറില്‍ കോളജ് വിദ്യാർഥിയുടെ പാൻ കാർഡ് ഉപയോഗിച്ച് വിദ്യാർഥി അറിയാതെ 46 കോടി രൂപയുടെ ഇടപാടുകള്‍ നടത്തിയതായി പരാതി.
ഗ്വാളിയോർ സ്വദേശിയായ പ്രമോദ് കുമാർ ദണ്ഡോതിയ എന്ന യുവാവിന് ആദായ നികുതി വകുപ്പ്, ജി.എസ്.ടി വകുപ്പുകളില്‍ നിന്ന് നോട്ടീസ് വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 2021ല്‍ മുംബൈയിലും ഡല്‍ഹിയിലും രജിസ്റ്റർ ചെയ്ത കമ്ബനിയുടേതായിരുന്നു നോട്ടീസ്. പ്രമോദ് കുമാറിന്റെ പാൻ കാർഡ് ഉപയോഗിച്ചായിരുന്നു കമ്ബനി രജിസ്റ്റർ ചെയ്തിരുന്നത്
ആദായ വകുപ്പില്‍ നിന്നും ജെ.എസ്.ടിയില്‍ നിന്നും നോട്ടീസ് ലഭിച്ചതിനെ തുടർന്നാണ് മുംബൈയിലും ഡല്‍ഹിയിലും 2021 ല്‍ തന്റെ പാൻ കാർഡ് വഴി ഒരു കമ്ബനി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മനസിലായത്. ഇത് എങ്ങനെയാണെന്ന് തനിക്ക് അറിയില്ല. തന്റെ പാൻ കാർഡ് ദുരുപയോഗം ചെയ്യപ്പെട്ടുവെന്നും തട്ടിപ്പിനിരയായ പ്രമോദ് കുമാർ പറഞ്ഞു.
പലതവണ പരാതി നല്കാൻ ശ്രമിച്ചെങ്കിലും പൊലീസ് നടപടിയെടുത്തില്ലെന്നും പ്രമോദ് കുമാർ ആരോപിക്കുന്നു. തുടർന്ന് വെള്ളിയാഴ്ച എ.എസ്.പിയുടെ ഓഫീസിലെത്തി പരാതി നല്‍കുകയായിരുന്നു. അതേസമയം സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.