ബിജെപി യുടെ ദേശീയ ഭരണത്തില്‍ ഒരു സമുദായത്തെ മാത്രം ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്. പ്രത്യേകിച്ച് മുസ്ലിം സമുദായം ഭയത്തോടെയാണ് ഈ ഭരണത്തെ നോക്കി കാണുന്നത്. ഒരു പാർട്ടി ദേശീയ തലത്തില്‍ ഭരിക്കുമ്ബോള്‍ ഒരു സമുദായം ഭയത്തോടെ ഇരിക്കുന്നത് ശരിയായ കാര്യമല്ലെന്ന് ഒരു കത്തോലിക്കാ ബിഷപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തികച്ചു മുസ്ലിം സമുദായത്തെ ഒറ്റപ്പെടുത്തി ഭരിക്കുന്ന തന്ത്രമാണ് കേന്ദ്രത്തില്‍ ഭരണത്തില്‍ ഇരിക്കുന്ന ദേശീയ കക്ഷി വെച്ചു പുലർത്തിക്കൊണ്ടിരിക്കുന്നതെന്നാണ് ആക്ഷേപം.
പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കിയതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുസ്ലിം സമുദായത്തിൻ്റെ അഭിപ്രായം പോലും മാനിക്കാതെ ആയിരുന്നു. പൗരത്വ ബില്‍ ഭേദഗതിയ്ക്കെതിരെ മുസ്ലിം സമുദായാംഗങ്ങള്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ക്ക് ഇവിടുത്തെ സി.പി.എമ്മും ഇടതുമുന്നണിയും ശക്തമായ പിന്തുണ നല്‍കുന്നത് കണ്ടതാണെങ്കിലും അവർക്ക് ഇതില്‍ എത്രമാത്രം ആത്മാർത്ഥതയുണ്ടെന്ന് സംശയിക്കുന്നവരാണ് ഏറെ. പ്രത്യേകിച്ച് എക്കാലവും യു.ഡി.എഫിന് അനുകൂലമായി നില്‍ക്കുന്ന മുസ്ലിം സമുദായാംഗങ്ങളെ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാനുള്ള സി.പി.എമ്മിൻ്റെ ഒരു ശ്രമത്തിൻ്റെ ഭാഗമല്ലേ എന്ന് സംശയിക്കുന്നവരും ഏറെയാണ്.
കോഴിക്കോട്, മലപ്പുറം പോലുള്ള മുസ്ലിം ഭൂരിപക്ഷമുള്ള ജില്ലകളില്‍ തങ്ങളുടെ സ്വാധീനം ഊട്ടി ഉറപ്പിക്കാൻ ഇടതുമുന്നണി അല്ലെങ്കില്‍ സി.പി.എം നടത്തുന്ന അടവ് അല്ലെ എന്ന് സംശയിക്കുന്നവരും ഉണ്ട്. മുസ്ലിം സമുദായങ്ങള്‍ ദേശീയ തലത്തില്‍ ബി.ജെ.പി യ്ക്ക് ബദലായി പ്രതീക്ഷയോടെ കാണുന്നത് കോണ്‍ഗ്രസിനെ തന്നെയാണ്. കോണ്‍ഗ്രസ് ഇന്ത്യയില്‍ അധികാരത്തില്‍ വരണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നതും ഭൂരിപക്ഷം വരുന്ന മുസ്ലിം സമുദായാംഗങ്ങളാണ്. കോണ്‍ഗ്രസിനെ അവർ ദേശീയതലത്തില്‍ തങ്ങളുടെ രക്ഷകരായി കാണുന്നു. പൗരത്വ ഭേദഗതി ബില്ലിനെതിരെ സി.പി.എം മുസ്ലിം പ്രക്ഷോഭങ്ങളെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ദേശീയ തലത്തില്‍ ഇടതുമുന്നണി യ്ക്കോ സി.പി.എമ്മിനോ ഒരു ചെറുവിരല്‍ പോലും അനക്കാൻ പറ്റില്ലെന്ന് ഈ സമുദായത്തിന് അറിയാം. കാരണം, ഒന്നോ രണ്ടോ സംസ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങുന്നതാണ് ഈ ഇടതു മുന്നണിയും സി.പി.എമ്മും ഒക്കെ.