ന്യൂഡല്‍ഹി: അഖിലേന്ത്യ മെഡിക്കല്‍ പ്രവേശനത്തിലെ 10 ശതമാനം മുന്നാക്ക സംവരണത്തിനുള്ള മാനദണ്ഡത്തില്‍ ഇളവ് വരുത്തിയ വിദഗ്ധ സമിതി റിപ്പോര്‍ട്ട് അംഗീകരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍.
മുന്നാക്കക്കാരില്‍ സാമ്ബത്തികമായി പിന്നാക്കമായവരെ കണ്ടെത്താനുള്ള മാനദണ്ഡത്തില്‍ നിന്ന് വീടിന്റെയും പുരയിടത്തിന്റെയും വലുപ്പം എന്നത് വിദഗ്ധ സമിതി ഒഴിവാക്കിയിരുന്നു. പ്രവേശന നടപടികള്‍ക്കിടയില്‍ സാമ്ബത്തിക മാനദണ്ഡങ്ങള്‍ മാറ്റുന്നത് സങ്കീര്ണതകളുണ്ടാക്കുമെന്നതിനാല് പുതിയത് അടുത്ത അധ്യയന വര്‍ഷം നടപ്പിലാക്കുമെന്നും ഇപ്പോള്‍ തല്‍സ്ഥിതി തുടരുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
അതേസമയം, കുടുംബത്തിന്റെ ഉയര്‍ന്ന വാര്‍ഷിക വരുമാന പരിധി എട്ടു ലക്ഷം രൂപ ആക്കിയതും അഞ്ച് ഏക്കര്‍ കൃഷിഭൂമി ഉള്ളവരെ മുന്നാക്ക സംവരണത്തില്‍ നിന്ന് ഒഴിവാക്കിയതും അതുപോലെ തുടരണമെന്നാണ് സത്യവാങ്മൂലത്തിനൊപ്പം സമര്‍പ്പിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ടിലുള്ളത്. കേന്ദ്ര നടപടിക്കെതിരെ സമര്‍പ്പിച്ച പൊതുതാല്പര്യ ഹരജികള്‍ ജനുവരി ആറിന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ്, എട്ട് ലക്ഷം രൂപയെന്ന വാര്‍ഷിക വരുമാന പരിധി തുടരണമെന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ട് ശനിയാഴ്ച കേന്ദ്രം സമര്‍പ്പിച്ചത്. ഇതു മാറ്റണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. നീറ്റ്, മെഡിക്കല്‍ പി.ജി. കൗണ്‍സിലിങ്ങില്‍ സുപ്രീംകോടതി നിലപാട് ഇതോടെ നിര്‍ണായകമാകും.
പാര്‍പ്പിടത്തിന്റെയും പുരയിടത്തിന്റെയും വലുപ്പം മാനദണ്ഡമാക്കുന്നത് സങ്കീര്‍ണമായ പ്രശ്നമാണെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
നിലവില്‍ സ്വത്തുനിര്ണയത്തിന് വീടിന്റെയും പുരയിടത്തിന്റെയും വലുപ്പം നോക്കുമ്ബോള്‍ തന്നെ ആഭരണങ്ങളുടെയോ സ്ഥിര നിക്ഷേപങ്ങളുടെയോ മ്യൂച്വല്‍ ഫണ്ടുകളുടെയോ ഓഹരികളുടെയോ കണക്ക് നോക്കുന്നില്ലെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. സ്വത്തിനുള്ള നികുതി ഇല്ലാതായതിനാല്‍ ഒ.ബി.സി ക്രീമിലെയറിലും സ്വത്ത് അടിസ്ഥാനമാക്കിയുള്ള മാനദണ്ഡമില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
ആയിരമോ അതിലധികമോ ചതുരശ്ര അടി വലുപ്പമുള്ള വീടുള്ളവരും മുനിസിപ്പല്‍ പ്രദേശങ്ങളില്‍ 100 ചതുരശ്ര യാര്‍ഡോ (2.07 സെന്റ്) അതിലധികമോ, മുനിസിപ്പല്‍ അല്ലാത്ത പ്രദേശങ്ങളില്‍ 200 ചതുരശ്ര യാര്‍ഡോ (4.13 സെന്റ്) അതിലധികമോ ഭൂമി ഉള്ളവരും മാനദണ്ഡത്തിലെ പുതിയ ഇളവോടെ മുന്നാക്ക സംവരണത്തിന് അര്‍ഹരാകും.
അഞ്ചു ലക്ഷത്തിലേറെ രൂപ വരുമാനമുള്ളവര്‍ ആദായ നികുതി നല്‍കണമെങ്കിലും നിക്ഷേപം, ഇന്‍ഷുറന്‍സ് തുടങ്ങിയവയുടെ പേരിലുള്ള വിവിധ ഇളവുകളിലൂടെ ശരാശരി ഏഴ് മുതല്‍ എട്ടു ലക്ഷം രൂപ വരെ വരുമാനമുള്ളയാളും ആദായ നികുതിയില്‍ നിന്ന് ഒഴിവാകുന്നുണ്ടെന്ന് മുന്‍ ധനകാര്യ സെക്രട്ടറി അജയ് ഭൂഷണ് പാണ്ഡെ അധ്യക്ഷനായ വിദഗ്ധ സമിതി ചൂണ്ടിക്കാട്ടി. അത് കൊണ്ടാണ് മുന്നാക്ക വിഭാഗങ്ങളിലെ സാമ്ബത്തിക സംവരണത്തിനുള്ള വാര്‍ഷിക വരുമാന പരിധി എട്ട് ലക്ഷം രൂപയിലും താഴേക്ക് കൊണ്ടുവരരുതെന്ന് കമ്മിറ്റി ആവശ്യപ്പെടുന്നതെന്നും റിപ്പോര്‍ട്ട് തുടര്‍ന്നു.ഒരേ വലുപ്പത്തിലുള്ള പാര്‍പ്പിടങ്ങള്‍ക്ക് ഒരേ നഗരത്തില്‍ പോലും വ്യത്യസ്ത വിലയുണ്ടാകുമെന്നതിനാല് പ്രദേശങ്ങള്‍ക്ക് അനുസൃതമായി വീടിന്റെയും പുരയിടത്തിന്റെയും വലുപ്പം മാനദണ്ഡമാക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി. ഇതുമൂലം ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ വീടിന്റെയും പുരയിടത്തിന്റെയും മൂല്യനിര്‍ണയം ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് നേടിയെടുക്കേണ്ടി വരും. പരമ്ബരാഗതമായി കിട്ടിയ വീട് മറ്റൊരു മാര്‍ഗവുമില്ലാത്തതിനാല്‍ താമസത്തിന് ഉപയോഗിക്കുന്നുണ്ടെങ്കിലും വില്ക്കാന് പോലും പറ്റാത്ത സ്ഥിതിയിലാകാം. അതിനാല്‍ ഇത് അപേക്ഷകന്റെ കുടുംബത്തിന്റെ സാമ്ബത്തിക സ്ഥിതി പ്രതിഫലിപ്പിക്കുന്നില്ല. താമസത്തിന് മാത്രം ഉപയോഗിക്കുന്ന വീട് വരുമാനമുണ്ടാക്കുന്നില്ല. അതിനാല്‍ ഈ മാനദണ്ഡം കാരണം, സാമ്ബത്തിക സംവരണത്തിന് അര്‍ഹരായ വിദ്യാര്‍ഥികളും പുറത്താകുകയായിരിക്കും ഫലം. അതു കൊണ്ടാണ് ഈ മാനദണ്ഡം ഒഴിവാക്കാന്‍ ശിപാര്‍ശ ചെയ്യുന്നതെന്നും സമിതി വ്യക്തമാക്കി.