കോഴിക്കോട്: കാർഷിക മേഖലയിൽ രണ്ട് കോടി രൂപ വരെ വായ്പ നൽകാൻ തീരുമാനം. 2020–21 മുതൽ 2032–33 വരെ 13 വർഷമാണ് പദ്ധതിയുടെ കാലാവധി. മൂന്ന് ശതമാനം പലിശ ഇളവ് ലഭിക്കും. രണ്ട് കോടി രൂപ വരെയുളള വായ്പകൾക്ക് ഗവൺമെൻറ് ക്രെഡിറ്റ് ഗ്യാരണ്ടി നൽകും. രണ്ട് വർഷം മൊറട്ടോറിയം ഉൾപ്പെടെ ഏഴ് വർഷമാണ് തിരിച്ചടവ് കാലാവധി
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങളും ഇതോടൊപ്പം ലഭിക്കും. വാണിജ്യ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ, എൻ.ബി.എഫ്.സികൾ, എൻ.സി.ഡി.സി, കേരള ബാങ്ക് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങൾ മുഖാന്തിരമാണ് വായ്പ നൽകുന്നത്.
ഈ പദ്ധതിയിൽ ശീതീകരണ സംഭരണികൾ, സംഭരണ കേന്ദ്രങ്ങൾ, സംസ്കരണ ഘടകങ്ങൾ തുടങ്ങി സാമൂഹികാടിസ്ഥാനത്തിലുളള കാർഷിക ആസ്തികളും വിളവെടുപ്പാനന്തര അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിനാണ് വായ്പ നൽകുന്നത്. വിളവെടുപ്പിന് ശേഷമുളള നഷ്ടം പരമാവധി കുറയ്ക്കാൻ ഈ പദ്ധതി സഹായിക്കും. കാർഷിക അടിസ്ഥാന സൗകര്യ മേഖലയിലേക്ക് കൂടുതൽ നിക്ഷേപം ലഭ്യമാക്കി കാർഷിക മേഖലയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. അതിനായി രൂപവത്കരിച്ച ധനസഹായ പദ്ധതിയായ കാർഷിക അടിസ്ഥാന സൗകര്യ വികസന നിധി (അഗ്രിക്കൾച്ചർ ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് –എ.ഐ.എഫ്) വഴി നടപ്പിലാക്കുന്നു