കാഞ്ഞിരപ്പള്ളി: കൈക്കൂലി വാങ്ങുന്നതിനിടെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ സർജനെ വിജിലൻസ് സംഘം പിടികൂടി. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ സർജൻ മുണ്ടക്കയം സ്വദേശി ഡോ.സുജിത്കുമാറിനെയാണ് വിജിലൻസ് എസ്.പി വി ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഹെർണിയ ഓപ്പറേഷനായി എത്തിയ രോഗിയുടെ ബന്ധുവിൽ നിന്നും 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ഓഗസ്റ്റ് 15നാണ് ഹെർണിയ ഓപ്പറേഷനായി മുണ്ടക്കയം സ്വദേശി ഡോക്ടറുടെ വീട്ടിൽ എത്തിയത്. ഇവിടെ വച്ച് 2000 രൂപ ഡോക്ടർ കൈക്കൂലിയായി കൈപ്പറ്റി. തുടർന്ന് 20 ന് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ വച്ച് ശസ്ത്രക്രിയ നടത്തി.
18 നു ഓപ്പറേഷൻ കഴിഞ്ഞിട്ട് രോഗിയുടെ മകനോട് 3000 രൂപാ ആവശ്യപ്പെടുകയായിരുന്നു. അവർ വിജിലന്‍സില്‍ പരാതി നല്‍കി. വിജിലൻസ് നൽകിയ നോട്ടു സഹിതം ഇന്ന് ആശുപത്രിക്കു സമീപമുള്ള ഡോക്ടറുടെ വീട്ടിൽ കൊണ്ട് പോയി കൊടുക്കുന്ന സമയം മറഞ്ഞു നിന്ന വിജിലൻസ് ഉദ്യോഗസ്ഥർ പെട്ടെന്ന് പിടി കൂടുകയായിരുന്നു. വിജിലൻസ് റേഞ്ച് ഡിവൈഎസ്പി പി.വി മനോജ്കുമാറും സംഘവും ചേർന്നാണ് ഡോക്ടറെ പിടികൂടിയത്