Fri. May 3rd, 2024

മകരവിളക്കിന് ദിവസങ്ങൾ മാത്രം; തീർത്ഥാടക പ്രവാഹത്തിൽ സന്നിധാനം

By admin Jan 9, 2023 #news
Keralanewz.com

ശബരിമല: മകരവിളക്കിന് ദിനങ്ങള്‍ മാത്രം ശേഷിക്കെ ശബരിമല സന്നിധാനം തീര്‍ത്ഥാടകരെക്കൊണ്ട് നിറഞ്ഞു. മകരജ്യോതി ദര്‍ശനം സാധ്യമാകുന്ന പ്രധാന ഇടങ്ങളിലെല്ലാം വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ മുന്നൊരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. പാണ്ടിത്താവളത്തും കൊപ്രാക്കളത്തിന് സമീപവും അടുത്ത ദിവസം മുതല്‍ തമ്പടിക്കുന്ന തീര്‍ഥാടകര്‍ പര്‍ണശാലകള്‍ കെട്ടി വിരിവെച്ചു തുടങ്ങും. തീപിടുത്ത സാധ്യത ഒഴിവാക്കാനായി പര്‍ണശാലകളില്‍ ആഹാരസാധനങ്ങള്‍ പാകം ചെയ്യുന്നതിന് അഗ്‌നിരക്ഷാസേനയും പോലീസും കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്

മകരവിളക്ക് ഉത്സവത്തിന് നടതുറന്ന ശേഷം ലക്ഷത്തിലധികം തീര്‍ത്ഥാടകരാണ് പ്രതിദിനം ശബരിമലയിലേക്ക് എത്തുന്നത്. മകരജ്യോതി ദര്‍ശനം ലക്ഷ്യമാക്കി മലചവിട്ടുന്ന ഇതര സംസ്ഥാന തീര്‍ത്ഥാടകരില്‍ നല്ലൊരു ശതമാനവും പില്‍ഗ്രിം സെന്ററുകളിലും മറ്റ് വിരിയിടങ്ങളിലുമായി ഞായറാഴ്ച മുതല്‍ തന്നെ തമ്പടിച്ചു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഒന്നേകാല്‍ ലക്ഷത്തോളം തീര്‍ത്ഥാടകര്‍ ദര്‍ശനത്തിന് എത്തിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. താഴെ തിരുമുറ്റം, വടക്കേടനയുടെ ഭാഗത്തെ തുറസായ സ്ഥലം, മാളികപ്പുറം ക്ഷേത്രത്തിന് മുന്നിലെ തുറസായ സ്ഥലം, വാവര്‍ നടയുടെ മുന്‍വശം, വലിയ നടപ്പന്തല്‍ , മാളികപ്പുറം നടപ്പന്തല്‍ എന്നിവിടങ്ങള്‍ നിറഞ്ഞു. അന്നദാന മണ്ഡപത്തില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

വഴിപാട് സാധനങ്ങള്‍ വാങ്ങാന്‍ സന്നിധാനത്തെ മൂന്ന് മണ്ഡപങ്ങളിലും നീണ്ട ക്യൂവാണ്. ഇവരില്‍ നല്ലൊരു ശതമാനം പേര്‍ ജ്യോതി ദര്‍ശനത്തിനായി സന്നിധാനത്ത് തങ്ങുകയും ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ എത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ തിരക്ക് നിയന്ത്രിക്കുക എന്നതാണ് പോലീസ് നേരിടുന്ന പ്രധാന വെല്ലുവിളി. മകരവിളക്ക് ദിനം കാത്ത് ശബരിമലയില്‍ തങ്ങുന്ന പതിനായിരണക്കിന് തീര്‍ത്ഥാടകര്‍ക്ക് ശുദ്ധജലം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക എന്നത് ദേവസ്വം ബോര്‍ഡിനെയും സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. മകരവിളക്ക് ദിനമായ 14 ന് മൂന്നു ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ ജ്യോതി ദര്‍ശനത്തിനും തിരുവാഭരണം ചാര്‍ത്തിയ അയ്യപ്പനെ കണ്ടു തൊഴാനുമായി സന്നിധാനത്തും സമീപ പ്രദേശങ്ങളിലുമായി നിലയുറപ്പിക്കുമെന്നാണ് ദേവസ്വം ബോര്‍ഡും പോലീസും കണക്കുകൂട്ടുന്നത്. അതുകൊണ്ട് തന്നെ മകരവിളക്ക് ദര്‍ശന ശേഷം കൂട്ടത്തോടെ മലയിറങ്ങുന്ന തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രണാതീതമാകാതിരിക്കാന്‍ പോലീസ് പ്രത്യേക ബന്തവസ് സ്‌കീം നടപ്പാക്കുന്നുണ്ട്. തിരക്ക് മുന്നില്‍ കണ്ട് തീര്‍ഥാടകരുടെ മടക്ക യാത്രയ്ക്കായി ആയിരത്തോളം ബസുകള്‍ ആണ് കെഎസ്ആര്‍ടിസി അധികമായി ഒരുക്കിയിരിക്കുന്നത്

Facebook Comments Box

By admin

Related Post