കിടങ്ങൂർ : ഭരണം പിടിക്കുവാനായി കിടങ്ങൂർ പഞ്ചായത്തിൽ ജോസഫ് ഗ്രൂപ്പ് നടത്തിയ രാഷ്ട്രീയ നാടകം യുഡിഎഫ് എൽഡിഎഫ് ക്യാമ്പുകളിൽ അമ്പരപ്പുളവാക്കുന്നു. ഭൂരിപക്ഷം ഇല്ലാത്ത കിടങ്ങൂർ പഞ്ചായത്തിൽ ബിജെപിയോട് ചേർന്ന് ഭരണം പിടിച്ചടക്കുകയായിരുന്നു ജോസഫ് വിഭാഗം ചെയ്തത്. പുതുപ്പള്ളി ഇലക്ഷൻ സമയത്താണ് ഇത്തരമൊരു നീക്കം നടത്തിയത് എന്നത് യുഡിഎഫിനെ പ്രതിരോധത്തിൽ ആകുന്നു. മുൻപ് പാല ബൈ ഇലക്ഷൻ സമയത്തും ചിഹ്നം നൽകാതെ പി ജെ ജോസഫ് നടത്തിയ സർജിക്കൽ സ്ട്രൈക്കായിരുന്നു അന്ന് യുഡിഎഫിനെ തോൽവിയിലേക്ക് നയിച്ചത്. വീണ്ടും ഒരു പുതുപ്പള്ളി ബൈ ഇലക്ഷൻ വരുമ്പോൾ ജോസഫ് ഗ്രൂപ്പ് നടത്തുന്ന ഇത്തരം നീക്കങ്ങൾ യുഡിഎഫിനെ വൻ പ്രതിരോധത്തിലാണ് ആക്കിയിരിക്കുന്നത്. നിർണ്ണായ സമയങ്ങളിൽ മുന്നണിയെ പ്രതിരോധത്തിലാക്കുന്ന ജോസഫ് ഗ്രൂപ്പിനെ മുന്നണിൽ നിന്നും പുറത്താക്കണമെന്ന് യുഡിഎഫിൽ ആവശ്യമുയർന്നു കഴിഞ്ഞു. ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യ മുന്നണിയായ I.N.D.I.A. ഉണ്ടാക്കിയപ്പോൾ പിജെ ജോസഫിന്റെ പ്രത്യേക അപേക്ഷ പ്രകാരം ജോസഫ് ഗ്രൂപ്പിനെയും സോണിയ ഗാന്ധിയും രാഹുൽഗാന്ധിയും ബാംഗ്ലൂരിലേക്ക് ക്ഷണിച്ചിരുന്നു. പ്രസ്തുത മീറ്റിംഗ് നടന്ന് ഒരു മാസം പോലും തികയുന്നതിന് മുമ്പാണ് ബിജെപിയോട് ചേർന്നുകൊണ്ടുള്ള ജോസഫ് ഗ്രൂപ്പിന്റെ ഇത്തരം നീക്കങ്ങൾ. ഇത് ദേശീയതലത്തിൽ രാഹുൽ ഗാന്ധിയെയും സോണിയ ഗാന്ധിയെയും വരെ പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ്.
പ്രസ്തുത വിഷയത്തിൽ കെപിസിസിയുടെ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ് എഐസിസി നേതൃത്വം. പുതുപ്പള്ളി ബൈ ഇലക്ഷൻ സമയത്ത് നടത്തിയ ഇത്തരം നീക്കങ്ങൾ ദേശീയ തലത്തിൽ തന്നെ പുതിയ പ്രതിപക്ഷമുന്നണിയെ തന്നെ ദോഷകരമായി ബാധിക്കും എന്ന് വിലയിരുത്തപ്പെടുന്നു.