സുല്‍ത്താൻ ബത്തേരി : ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചനെതിരെ ഐ.സി. ബാലകൃഷ്ണൻ എം.എല്‍.എ നടത്തിയ അസഭ്യ വര്‍ഷത്തോടെ, വയനാട്ടില്‍ കോണ്‍ഗ്രസ് പൊട്ടിത്തെറിയുടെ വക്കില്‍.
ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ,രാഹുല്‍ഗാന്ധിയുടെ മണ്ഡലത്തില്‍ നേതാക്കളുടെ ചേരിപ്പോര് കെ.പി.സി.സി നേതൃത്വത്തേയും കുഴപ്പിക്കുന്നു.
സുല്‍ത്താൻ ബത്തേരി കോ-ഓപ്പറേറ്റീവ് അര്‍ബൻ ബാങ്ക് തിരഞ്ഞടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും, നൂല്‍പ്പുഴ പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷസ്ഥാന മാറ്റവും സംബന്ധിച്ചാണ് അപ്പച്ചനെതിരെ എം.എല്‍.എ അസഭ്യവര്‍ഷം നടത്തിയത്. ഈ രണ്ട് വിഷയത്തിലും പ്രശ്നപരിഹാരത്തിനായി വിളിച്ച യോഗത്തില്‍ ഡി.സി.സി പ്രസിഡന്റ് കൃത്യമായി എത്താതിരുന്നതാണ് എം.എല്‍.എയെ പ്രകോപിതനാക്കിയത്.ബാങ്ക് തിരഞ്ഞെടുപ്പില്‍ ആകെയുള്ള പതിമൂന്ന് സീറ്റിലേക്ക് ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്ക് പുറമെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമതരായി പത്രിക നല്‍കി. പ്രശ്നം ചര്‍ച്ച ചെയ്യാൻ കല്‍പ്പറ്റയില്‍ ചേര്‍ന്ന യോഗത്തില്‍ അപ്പച്ചൻ ഏറെ വൈകിയും എത്താത്തതിനെ തുടര്‍ന്നാണ് ഫോണ്‍ സംഭാഷണത്തിനിടെ ബാലകൃഷ്ണൻ അസഭ്യം ചൊരിഞ്ഞത്. ഇത് സമൂഹമാദ്ധ്യമങ്ങളിലുടെ പ്രചരിച്ചതോടെ, അപ്പച്ചനെയും, ബാലകൃഷ്ണനെയും അനുകൂലിച്ച് പ്രവര്‍ത്തകര്‍ പരസ്പരം ആരോപണങ്ങളുമായി രംഗത്തിറങ്ങി.
കോ-ഓപ്പറേറ്റീവ് അര്‍ബൻ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് കോഴ ആരോപണം അന്വേഷിക്കാൻ കെ.പി.സി.സി നിയോഗിച്ച സമിതി കുറ്റക്കാരെന്ന് കണ്ടവരെ പാര്‍ട്ടിയില്‍ നിന്ന് താത്കാലികമായി പുറത്താക്കിയിരുന്നു. പിന്നാലെ, ഭൂരിഭാഗം ഭരണസമിതി അംഗങ്ങളും രാജി വച്ചതോടെ അഡ്മിനിസ്‌ട്രേറ്റീവ് ഭരണമായി. ഈ മാസമാണ് തിരഞ്ഞെടുപ്പ് പ്രശ്നം പരിഹരിക്കുന്നതിന് വയനാടിന്റെ ചുമതലയുള്ള ജമീല അലിപ്പറ്റ ഡി.സി.സി പ്രസിഡന്റിനെയും,ഐ.സി.ബാലകൃഷ്ണനെയും കണ്ട് സംസാരിച്ചു.പ്രശ്നം രമ്യമായി പരിഹരിക്കുന്നത് സംബന്ധിച്ച റിപ്പോട്ട് കെ.പി.സി.സിക്ക് നല്‍കി. അതിനിടെ, എം.എല്‍.എയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. ബാങ്കിലെ കോഴ ആരോപണം വീണ്ടും ഉയര്‍ന്നതും
പാര്‍ട്ടിയില്‍ പ്രശ്നമായി.