ന്യൂഡല്‍ഹി: കാനഡക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ. കനേഡിയൻ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് അനിശ്ചിതകാലത്തേക്ക് നിര്‍ത്തി വെച്ചു.
അതിനിടെ, കാനഡയില്‍ ഖലിസ്ഥാൻ നേതാവ് സുഖ്ബൂല്‍ സിങ് വെടിയേറ്റ് കൊല്ലപ്പെട്ടു.
ഹര്‍ദീപ് സിംഗ് നിജ്ജാറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് ഇന്ത്യയുടെ പുതിയ നടപടി. ഇനിയൊരു അറിയിപ്പ് ഉണ്ടാക്കുന്നത് വരെ വിസ സേവനങ്ങള്‍ ഇന്ത്യ നിര്‍ത്തിവെച്ചിരിക്കുന്നുവെന്ന് കാനഡയിലെ വിസ അപേക്ഷ പോര്‍ട്ടലായ ബിഎല്‍എസ് ആണ് അറിയിച്ചത്. ഇതോടെ കാനഡയില്‍ നിന്ന് ഇന്ത്യയിലേക്ക് വരാൻ തയ്യാറെടുത്തവരുടെ യാത്ര മുടങ്ങും. ഇന്ത്യൻ പൗരന്മാര്‍ വിസ നല്‍കേണ്ടെന്ന തീരുമാനത്തിലേക്ക് കാനഡ പോകുമെന്ന സൂചനകളും ലഭിക്കുന്നുണ്ട്. കാനഡക്കെതിരെ നടപടി കടുപ്പിക്കാനാണ് ഇന്ത്യയുടെ തീരുമാനം. രാവിലെ പ്രധാനമന്ത്രി മുതിര്‍ന്ന മന്ത്രിമാരുമായി യോഗം ചേര്‍ന്നിരുന്നു.യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്തതായാണ് വിവരം. ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
ഹര്‍ദീപ് സിംഗ് നിജ്ജാറുടെ കൊലപാതകത്തിന് പിന്നാലെയാണ് സുഖ്ബൂല്‍ സിങിന്‍റെ കൊലപാതകം. ഖാലിസ്ഥാൻ അനുകൂല സംഘടനകള്‍ തമ്മിലുള്ള തര്‍ക്കവും സംഘര്‍ഷവുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രി വെടിയേറ്റ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്‌ണോയി സംഘം ഏറ്റെടുത്തു. 2017 വ്യാജ രേഖകള്‍ ഉണ്ടാക്കി കാനഡയിലേക്ക് കടന്ന സുഖ്ബൂല്‍ ഗുണ്ടാ നേതാവ് ദവിന്ദര്‍ ബംബിഹയുടെ കൂട്ടാളിയാണ്. കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണം അതീവ ഗുരുതരമെന്ന് അമേരിക്ക പറഞ്ഞു.
വിഷയത്തില്‍ അന്വേഷണം നടത്താനുള്ള കാനഡയുടെ നീക്കങ്ങളെ പിന്തുണയ്ക്കുമെന്നും ഇന്ത്യ ഇക്കാര്യത്തില്‍ സഹകരിക്കണമെന്നും യുഎസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ കോ ഓര്‍ഡിനേറ്റര്‍ ജോണ്‍ കിര്‍ബി പറഞ്ഞു. യുഎസ് പ്രസിഡന്‍റ് ഉള്‍പ്പെടെ ആരോപണത്തെ ഗൗരവമായാണ് കാണുന്നത്. തികച്ചും സുതാര്യവും സമഗ്രവുമായ അന്വേഷണം നടക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.