ഡാൻഡിനോംഗ് :- മെൽബണിലെ സൗത്ത് ഈസ്റ്റിലെ പാർക്കിൽ മലയാളി വിദ്യാർത്ഥി തൂങ്ങി മരിച്ചതായി കാൻബറയിലെ ഇൻറർപോൾ ഡൽഹി ഇന്റർപോളിനെ വിവര മറിയിച്ചു. കഴിഞ്ഞ മൂന്ന് മാസമായി ക്ലയ്ഡ് നോർത്തിൽ താമസമാക്കിയിരുന്ന കുന്നംകുളം സ്വദേശി വി.എസ്. റിഷിരാജാണ് (28) മരിച്ചത്. കുന്നംകുളം ചീരൻകുളങ്ങര അമ്പലം റോഡിൽ ആർത്താട്ട് കരയിൽ വളപ്പിൽ ഷാലു -റീത്ത ദമ്പതികളുടെ മകനാണ്. 2019 ജൂലൈ 8 ന് സിഡ്നി എയർ പോർട്ടിൽ എത്തിയ റിഷിരാജ് സിഡ്നിയിലെ യംഗിൽ ആയിരുന്നു ആദ്യം താമസിച്ചിരുന്നത്. അവിടെ നിന്നും ജോലി തേടിയാണ് മെൽബണിൽ എത്തിയത്. സെപ്റ്റംബർ 14 ന് ഡാൻഡിനോംഗ് പോലീസ് പഡോക്ക് റോഡ് പാർക്കിൽ തൂങ്ങിമരിച്ചുവെന്നാണ് ഇന്റർ പോൾ മുഖേന വീട്ടിൽ അറിയിച്ചത്. കടുത്ത മാനസിക സമ്മർദം നേരിട്ടിരുന്നുവെന്നും അതിന് ചികിൽസ നടത്തുന്നുണ്ടായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. ഉറ്റവരെ കണ്ടെത്താൻ സാധിക്കാത്തതിനാൽ ആണ് അദ്ദേഹത്തിന്റെ ഇൻഡ്യൻ ഡ്രൈവിംഗ് ലൈസൻസ് പ്രകാരം പോലീസ് അന്വേഷണം നടത്തിയത് എന്ന് പോലീസ് ഉദ്യോഗസ്ഥനായ അലക്സാണ്ടർ ലോയ്ഡ് ഇൻറർപോളിന്റെ കത്തിൽ പറയുന്നു. മം എന്നെഴുതിയ ഒരു നമ്പറും ഉണ്ടായിരുന്നു. കോറോണർ നടപടികൾ പൂർത്തിയാക്കി ഈയാഴ്ച തന്നെ ഉപരിപഠനത്തിന് വന്ന റിഷിരാജിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുവാനുള്ള നടപടികൾ നടന്നു വരുന്നു. വിദേശ രാജ്യങ്ങളിൽ ഇതുപോലെ വളരെ ഏറെ വിദ്യാർഥികൾ മാനസിക സമ്മർദ്ദം സഹിക്കാനാകാതെ ജീവിക്കുന്നുണ്ട് . വരും നാളുകളിൽ ഇതു കൂടാനും സാധ്യത ഉണ്ടെന്നു വിദഗ്ധർ പറയുന്നു. എന്നിരുന്നാലും ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല.
By
KeralaNewZ
WebDesk
26 Sept 2023 .
Facebook Comments Box