ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷം സംബന്ധിച്ച യുഎന്‍ പൊതുസഭയില്‍ ഇന്ത്യയെടുത്ത നിലപാടില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷ സോണിയാഗാന്ധി.
നീതിയില്ലാതെ ഇവിടെ സമാധാനം ഉണ്ടാകില്ലെന്ന് ഒരു പത്രത്തില്‍ എഴുതിയ കോളത്തില്‍ പറയുന്നു. ഇസ്രായേലുമായുള്ള ബന്ധത്തെ വിലമതിക്കുന്നതിന്റെ പേരില്‍ നൂറ്റാണ്ടുകളായി പാലസ്തീനികള്‍ മാതൃരാജ്യത്ത് നേരിടുന്ന പലായനം ചെയ്യിക്കപ്പെടുന്നു എന്ന നീതിനിഷേധം ഇല്ലാതാകുന്നില്ലെന്ന് സോണിയാഗാന്ധി കുറിച്ച ലേഖനത്തില്‍ പറയുന്നു.
കഴിഞ്ഞയാഴ്ച ഐക്യരാഷ്ട്രസഭയില്‍ ലെബനന്‍ അവതരിപ്പിച്ച പശ്ചിമേഷ്യ വിഷയത്തിലെ പ്രമേയത്തില്‍ ഇന്ത്യ വോട്ടു ചെയ്യാതെ വിട്ടു നിന്നിരുന്നു. ഇക്കാര്യത്തില്‍ ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാരിനെ പ്രത്യക്ഷമായി പരാമര്‍ശിക്കാതെയാണ് സോണിയാഗാന്ധിയുടെ വിമര്‍ശനം. രണ്ടു രാഷ്ട്രങ്ങളും ചേര്‍ന്ന് പ്രശ്‌നം പരിഹരിക്കണമെന്നതായിരുന്നു കോണ്‍ഗ്രസ് അധികാരത്തില്‍ ഇരുന്ന സമയത്ത് ദീര്‍ഘകാലയായി എടുത്തിരുന്ന തത്വാധിഷ്ഠിത നിലപാട്. അത് തന്നെയായിരുന്നു ഇന്ത്യയുടെ ചരിത്രപരമായ നിലപാടാണെന്നും പറഞ്ഞു. ഇന്ത്യ ഈ വിഷയത്തില്‍ പ്രാരംഭ പ്രസ്താവനകള്‍ നടത്തിയത് പോലും പാലസ്തീന്റെ അവകാശങ്ങളെക്കുറിച്ച് പരാമര്‍ശം പോലൂം നടത്താതെ പൂര്‍ണ്ണമായും ഇസ്രായേലിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്ന രീതിയിലായിരുന്നെന്നും സോണിയ വിമര്‍ശിച്ചു.
ഇസ്രായേലില്‍ ഹമാസ് ഭീകരാക്രമണം നടത്തിയതിന് പിന്നാലെ അധികം സമയം എടുക്കാതെ തന്നെ അതിനെ അപലപിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായെന്നും എന്നാല്‍ ഇസ്രായേല്‍ ഇപ്പോള്‍ പ്രതികാര നടപടിയെടുക്കുന്നത് നിസ്സഹായരായ തങ്ങളുടേതല്ലാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കുന്ന ജനതയ്ക്ക് മേലാണ്. മനുഷ്യത്വം ഇപ്പോള്‍ പരിശോധിക്കപ്പെടുമ്ബോള്‍ ഏറ്റവും ഉച്ചത്തിലും ഏറ്റവും കരുത്തോടെയും വെടിനിര്‍ത്തലിനായി ശബ്ദമുയര്‍ത്താനും സോണിയ പറയുന്നു. പലസ്തീനോട് ഇപ്പോള്‍ ക്ഷമിച്ചാല്‍ അവരോട് തോറ്റുപോകുന്നതിന് തുല്യമാണെന്നായിരുന്നു കഴിഞ്ഞ ദിവസം ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചത്.