തിരുവനന്തപുരം: തലസ്ഥാനത്ത് നടക്കുന്ന കേരളീയം പരിപാടിയില്‍ പങ്കെടുത്തത് മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്‌ത്താനല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍.
പരിപാടിയില്‍ പങ്കെടുക്കുന്നതിന് വിലക്കുണ്ടെന്ന കാര്യം കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.
രാജീവ് ഗാന്ധി വിഭാവനം ചെയ്ത പഞ്ചായത്തീരാജിനെക്കുറിച്ച് സംസാരിക്കാനാണ് പരിപാടിയില്‍ പങ്കെടുത്തതെന്ന് മണിശങ്കര്‍ വിശദീകരിച്ചു. സംസ്ഥാനത്ത് എത്തിയതിന് ശേഷമാണ് വിലക്കിനെക്കുറിച്ച് അറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. അവസാന നിമിഷം മാത്രമാണ് ഇത് സംബന്ധിച്ച് കെപിസിസി നിര്‍ദ്ദേശം നല്‍കിയതെന്നും ഒരു തരത്തിലും പ്രതിസന്ധിയുണ്ടാക്കാൻ ശ്രമിച്ചിട്ടില്ലെന്നും മണിശങ്കര്‍ പറഞ്ഞു.
കേരളീയം പരിപാടിയുടെ ഭാഗമായുള്ള തദ്ദേശ സ്വയംഭരണ സെമിനാറിലാണ് മണിശങ്കര്‍ അയ്യര്‍ പങ്കെടുത്തത്. സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലായിരിക്കുന്ന സന്ദര്‍ഭത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ സംഘടിപ്പിച്ച കേരളീയം പരിപാടി തികച്ചും ധൂര്‍ത്താണെന്ന് ആരോപിച്ച് പരിപാടി ബഹിഷ്‌കരിക്കാൻ പാര്‍ട്ടി നേതാക്കളോടും പ്രവര്‍ത്തകരോടും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, മണിശങ്കര്‍ ‘കേരളീയം’ പരിപാടിയില്‍ പങ്കെടുത്തതിലൂടെ പാര്‍ട്ടിയെ ധിക്കരിച്ചതായും ഇതിനെതിരെ ആള്‍ ഇന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി(എഐസിസി) യില്‍ പരാതി അറിയിച്ചതായും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചിരുന്നു.