കോഴിക്കോട്: ആര്യാടന്‍ ഷൗക്കത്തിനെതിരെ കോണ്‍ഗ്രസ് അച്ചടക്ക നടപടി സ്വീകരിച്ചാല്‍ എല്‍ഡിഎഫ് സംരക്ഷിക്കുമെന്ന എ.കെ.ബാലന്‍റെ പ്രസ്താവനയ്‌ക്കെതിരേ കെ.മുരളീധരന്‍.
പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളെപ്പോലും തെറ്റായി ചിത്രീകരിച്ചുകൊണ്ടുള്ള തരംതാണ രാഷ്ട്രീയ പ്രവര്‍ത്തനമാണ് സിപിഎം നടത്തുന്നതെന്ന് മുരളീധരന്‍ വിമര്‍ശിച്ചു.
കോണ്‍ഗ്രസിന്‍റെ ആളുകളെ സംരക്ഷിക്കാന്‍ പാര്‍ട്ടിക്കറിയാം. ആര്യാടന്‍ ഷൗക്കത്തിന് ഒരു ഇളക്കവുമില്ല. ആളുകളുടെ ഇളക്കം നോക്കിയിരിക്കേണ്ട ഗതികേടിലേക്ക് സിപിഎം എത്തിയെന്നും മുരളീധരന്‍ പ്രതികരിച്ചു.
ഇളക്കമുള്ളവര്‍ സിപിഎമ്മിനുള്ളിലും ഉണ്ട്. എന്നാല്‍ അവരെ ഇളക്കിക്കൊണ്ടുവരാന്‍ തങ്ങള്‍ക്ക് താത്പര്യമില്ല. തങ്ങള്‍ക്ക് വേറേ ജോലിയുണ്ട്.
എ.കെ.ബാലനെ സൈക്കിള്‍ മുട്ടിയ കേസ് വാദിക്കാന്‍ ഏല്‍പ്പിച്ചാലും ജഡ്ജി വധശിക്ഷ വിധിക്കും. അത് പോലെയാണ് ബാലന്‍റെ പാര്‍ട്ടിക്ക് വേണ്ടിയുള്ള ഇടപെടലെന്നും മുരളീധരന്‍ പരിഹസിച്ചു.
പലസ്തീന്‍ ഐക്യദാര്‍ഢ്യം നടത്തിയതിനല്ല ആര്യാടന്‍ ഷൗക്കത്തിനെ കെപിസിസി അച്ചടക്ക സമിതി വിളിപ്പിച്ചിരിക്കുന്നത്. മണ്ഡലം പ്രസിഡന്‍റുമാരുടെ നിയമനത്തില്‍ നടത്തിയ പരസ്യ പ്രതിഷേധത്തിലാണ് സമിതി ഷൗക്കത്തിനോട് വിശദീകരണം തേടുകയെന്നും മുരളീധരൻ അവകാശപ്പെട്ടു.
ഷൗക്കത്തിനു ഓട്ടോയിലും ചെണ്ടയിലും ഒന്നും പോകേണ്ട കാര്യമില്ല. കൈപ്പത്തി മതിയെന്നും മുരളീധരന്‍ പറഞ്ഞു.