കണ്ണൂര്‍ : നവകേരള സദസിനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇത് ജനസദസല്ലെന്നും അനുയോജ്യമായ പേരിടാമെങ്കില്‍ സാധിക്കുമെങ്കില്‍ ഗുണ്ടാ സദസ് എന്നു പേരിടണമെന്നും സുധാകരൻ പറഞ്ഞു.
കഴിഞ്ഞദിവസം നവ കേരള സദസിന് നേരെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവം ചൂണ്ടികാട്ടിയാണ് കെ സുധാകരന്റെ വിമര്‍ശനം. ഉമ്മന്‍ചാണ്ടിയുടെ യാത്രയും ഈ യാത്രയും തമ്മില്‍ താരതമ്യം ചെയ്യാന്‍ പറ്റുമോയെന്നും കെ സുധാകരന്‍ ചോദിച്ചു.
ഗുണ്ടകളെ കൊണ്ടുള്ള യാത്ര നാടിനും ജനാധിപത്യത്തിനും അപമാനമാണെന്നും ഒന്നുകില്‍ മുഖ്യമന്ത്രി യാത്ര നിര്‍ത്തണം അല്ലെങ്കില്‍ പേര് മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. ഈ യാത്ര തിരുവനന്തപുരത്ത് എത്തില്ലെന്നും കെ സുധാകരൻ പറഞ്ഞു. എല്ലാ വഴികളും അടച്ചു കെട്ടി സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുകയാണെന്നും എല്ലാം ജനങ്ങള്‍ വകവെച്ചു കൊടുക്കില്ലെന്നും ജനങ്ങള്‍ പ്രതികരിക്കുമെന്നും കെ സുധാകരൻ പറഞ്ഞു.
രാവിലെ മുതല്‍ ഗുണ്ടകള്‍ വണ്ടിയില്‍ വന്നിറങ്ങുകയാണെന്നും കെ സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് നാണമില്ലേ. ഈ സുരക്ഷാ സേന എവിടുന്ന് വന്നതാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ ആണോ. മുഖ്യമന്ത്രി മറുപടി പറയണം. തറ ഗുണ്ടകളാണ്. ഗുണ്ടകളെ കൊണ്ടുനടക്കുന്ന ഈ യാത്ര അപമാനകരമാണ്. ഈ സുരക്ഷാസേന എവിടെ നിന്ന് കൊണ്ടുവന്നതാണെന്നും ഇവര്‍ ആരാണെന്ന് മുഖ്യമന്ത്രി പറയണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. സെക്യൂരിറ്റി ഓഫീസര്‍മാര്‍ തറ ഗുണ്ടകളെപോലെ പെരുമാറുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
നവ കേരള സദസ്സില്‍ മന്ത്രിമാരുടെ പണി എന്താണെന്നും ഏതെങ്കിലും പരാതിക്കാരെ കാണുന്നുണ്ടോയെന്നും സുധാകരൻ ചോദിച്ചു. മുഖ്യമന്ത്രിയുടെ കൂടെ ഇങ്ങനെ നടക്കാൻ മന്ത്രിമാര്‍ക്ക് ലജ്ജയില്ലെ. മന്ത്രിമാര്‍ സ്വന്തം വ്യക്തിത്വം കളയുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. പോലീസ് സ്റ്റേഷനില്‍ പോലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു. പ്രവര്‍ത്തകരെ അടിക്കുമ്ബോള്‍ ചിരിക്കുന്ന പോലീസ് കാക്കിയുടുപ്പിന് അപമാനമാണെന്നും സുധകാരന്‍ പറഞ്ഞു.