തിരുവനന്തപുരം: സര്‍വകലാശാലകളിലെ സെനറ്റിലേക്ക് ആര്‍എസ്‌എസ് അനുകൂലികളെ ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്യുകയാണെന്ന ആരോപണവുമായി എസ്‌എഫ്‌ഐ.
ഉന്നത വിദ്യാഭ്യാസരംഗത്തെ തകര്‍ക്കാനുള്ള ആര്‍എസ്‌എസ് പദ്ധതിക്ക് ചുക്കാൻ പിടിക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ച് എസ്‌എഫ്‌ഐ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് നടത്തുമെന്ന് പി എം ആര്‍ഷോ പറഞ്ഞു.
കെ സുരേന്ദ്രൻ നല്‍കുന്ന ലിസ്റ്റാണ് ഗവര്‍ണര്‍ സര്‍വകലാശാലകളിലെ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്യുന്നതെന്ന് പി എം ആര്‍ഷോ പറഞ്ഞു. കെഎസ്‌യുവിനും എംഎസ്‌എഫിനും ഇക്കാര്യത്തില്‍ മൗനമാണെന്നും എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി.
കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് പുറമെ കേരള യൂണിവേഴ്സിറ്റി സെനറ്റിലേക്കും സംഘപരിവാറുകാരെ നോമിനേറ്റ് ചെയ്തിരിക്കുകയാണ് ഗവര്‍ണര്‍. വിദ്യാര്‍ത്ഥി മണ്ഡലത്തിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട മുഴുവൻ പേരും എ ബി വി പി പ്രവര്‍ത്തകരാണ്. വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ത്ഥികളെ നോമിനേറ്റ് ചെയ്യുന്നതിന് പകരം, എ ബി വി പി പ്രവര്‍ത്തകരെ തെരഞ്ഞ്പിടിച്ച് നോമിനേറ്റ് ചെയ്തിരിക്കുകയാണ്. മറ്റ് മണ്ഡലങ്ങളുടെയും സ്ഥിതി വ്യത്യസ്തമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.