ലോക്സഭ തെരഞ്ഞെടുപ്പിന് രാമക്ഷേത്രം മുഖ്യ പ്രചാരണ വിഷയമാക്കി ഒരുങ്ങാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം.
പ്രധാനമന്ത്രി 30 ന് അയോധ്യയില്‍ റോഡ് ഷോ നടത്തും. ഇക്കുറി 50 ശതമാനം വോട്ട് വിഹിതമെങ്കിലും നേടണമെന്നാണ് ബിജെപി ഭാരവാഹികള്‍ക്കുള്ള മോദിയുടെ നിര്‍ദ്ദേശം.
രാമക്ഷേത്രം തുറക്കുന്നതോടെ തെരഞ്ഞെടുപ്പ് പ്രചാരണവും സജീവമാക്കുകയാണ് ബിജെപി. സമൂഹ മാധ്യമങ്ങളിലടക്കം ചടങ്ങിന് ഒരാഴ്ച മുമ്ബ് മുതല്‍ പ്രചാരണം ശക്തമാക്കാനാണ് മോദി ആവശ്യപ്പെട്ടിരിക്കുന്നത്. ബൂത്ത് ഭാരവാഹികള്‍ വീടുകള്‍ കയറണം എന്നാണ് നിര്‍ദ്ദേശം. ഇതിന്റെ ഏകോപന ചുമതല പ്രദേശത്തെ മുതിര്‍ന്ന നേതാവിനാണ് . പ്രതിഷ്ഠാദിന ചടങ്ങുകള്‍ പരമാവധി ആളുകളിലേക്ക് എത്തിക്കണം, സമൂഹ മാധ്യമങ്ങളില്‍ തല്‍സമയ സംപ്രേഷണം നല്‍കുന്നതിനൊപ്പം പൊതു സ്ഥലങ്ങളിലും ചടങ്ങ് പ്രദര്‍ശിപ്പിക്കണം എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍.
മോദി മുപ്പതിന് അയോധ്യയില്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്യും. പ്രതിഷ്ഠാദിന ചടങ്ങിന് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ക്ഷണിതാക്കള്‍ മര്യാദ പുരുഷോത്തം ശ്രീറാം ഇൻറര്‍നാഷണല്‍ എയര്‍പോട്ടിലായിരിക്കും ഇറങ്ങുക. അന്ന് തന്നെ നവീകരിച്ച റെയില്‍വേ സ്റ്റേഷൻ കൂടി ഉദ്ഘാടനം ചെയ്ത് അയോധ്യയില്‍ മോദി റോഡ് ഷോയും നടത്തും.
അയോധ്യക്കായി 3284 കോടി രൂപയുടെ വികസന പദ്ധതി പ്രഖ്യാപിക്കും. 15 മുതല്‍ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ക്ലസ്റ്റര്‍ യോഗങ്ങളിലും പ്രധാന ഭരണ നേട്ടമായി രാമക്ഷേത്രം അവതരിപ്പിക്കും. യുവാക്കളെയും, സ്ത്രീകളെയും കര്‍ഷകരെയും അഭിസംബോധന ചെയ്ത് പ്രത്യേകം യോഗങ്ങളില്‍ മോദി സംസാരിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന് അയ്യായിരം യോഗങ്ങള്‍ നടത്താനാണ് യുവമോര്‍ച്ചക്കുള്ള നിര്‍ദ്ദേശം.