ന്യൂഡല്‍ഹി: മേജര്‍ രവിയെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നാമനിര്‍ദേശം ചെയ്തു.
കണ്ണൂരില്‍ നിന്നുള്ള നേതാവ് സി.രഘുനാഥിനെ ദേശീയ കൗണ്‍സിലിലേക്കും കെ.സുരേന്ദ്രൻ നാമനിര്‍ദേശം ചെയ്തു. കഴിഞ്ഞ ദിവസം ചലച്ചിത്ര സംവിധായകനും നടനുമായ മേജര്‍ രവിയും , കോണ്‍ഗ്രസിശന്റ മുതിര്‍ന്ന നേതാവായ സി.രഘുനാഥും ബിജെപിയില്‍ ചേര്‍ന്നു.
ന്യൂഡല്‍ഹില്‍ വെച്ചാണ് ബിജെപിയില്‍ ചേര്‍ന്നത്. ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയാണ് ഇരുവര്‍ക്കും പാര്‍ട്ടി അംഗത്വം നല്‍കിയത്. കുരുക്ഷേത്ര, കീര്‍ത്തിചക്ര, കര്‍മയോദ്ധ, കാണ്ഡഹാര്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും നിരവധി സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് മേജര്‍ രവി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് സി രഘുനാഥ്. കോണ്‍ഗ്രസ് വിടുന്നതായി വ്യക്തമാക്കി ഈ മാസമാദ്യം രഘുനാഥ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ഒപ്പമുണ്ടായിരുന്നു. നിരവധി പ്രമുഖ വ്യക്തികള്‍ വരും ദിവസങ്ങളില്‍ പാര്‍ട്ടിയില്‍ ചേരാൻ സന്നദ്ധരാവുമെന്ന് ഇവര്‍ അറിയിച്ചു.
ചലച്ചിത്ര താരം ദേവനെയും കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന ഉപാധ്യക്ഷ സ്ഥാനത്ത് നിയമിച്ചിരുന്നു. 2004 ല്‍ ദേവന്‍ നവകേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ചിരുന്നു. പിന്നീട് ഈ പാര്‍ട്ടി ബിജെപിയുമായി ലയിക്കുകയായിരുന്നു.