ആറ്റിങ്ങല്‍: തീരദേശത്ത് ആശങ്ക സൃഷ്ടിച്ച് അനധികൃത ഇന്ധന വില്‍പന കേന്ദ്രങ്ങള്‍. മണ്ണെണ്ണ, പെട്രോള്‍, ഡീസല്‍, ഗ്യാസ്, ഓയില്‍ എന്നിവയെല്ലാം വീടുകളും കടകളും കേന്ദ്രീകരിച്ച് അനധികൃതമായി വില്‍ക്കുന്നുണ്ട്.
പമ്ബുകളില്‍നിന്നും റേഷൻ മൊത്ത വ്യാപാരികളില്‍നിന്നും വാങ്ങിയാണ് ഇവ അമിതവിലക്ക് വില്‍ക്കുന്നത്. സമീപത്ത് പെട്രോള്‍ പമ്ബുകള്‍ ഇല്ലാത്തതിനാല്‍ അടിയന്തരാവശ്യങ്ങള്‍ക്ക് ജനങ്ങള്‍ ഇവരെ ആശ്രയിക്കാറുണ്ട്.
റേഷൻ മൊത്തവ്യാപാരകേന്ദ്രങ്ങളില്‍നിന്ന് ഇവിടേക്ക് മണ്ണെണ്ണ അനധികൃതമായി എത്തുന്നുണ്ട്. മണ്ണെണ്ണയുടെയും ഓയിലിന്റെയും ഉപഭോക്താക്കള്‍ വള്ളം ഉടമകളാണ്. ചെറുകിട വള്ളം ഉടമകള്‍ ഇത്തരം വില്‍പന കേന്ദ്രങ്ങളില്‍നിന്നാണ് മണ്ണെണ്ണയും ഓയിലും വാങ്ങുന്നത്. തീരദേശ മേഖലയിലുടനീളം അനധികൃത വില്‍പന കേന്ദ്രങ്ങള്‍ പ്രവർത്തിക്കുന്നു.
എന്നാല്‍ യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇവിടെ പാലിക്കുന്നില്ല. ചെറുകിട മത്സ്യത്തൊഴിലാളികളുടെ ആശ്രയമായതിനാല്‍ പ്രാദേശിക ഭരണകൂടങ്ങള്‍ ഇത്തരം കേന്ദ്രങ്ങള്‍ക്കുനേരെ കണ്ണടക്കുകയാണ്.