ബജറ്റുമായി ബന്ധപ്പെട്ട പരാതികളില്‍ പ്രതികരിച്ച് മന്ത്രി പി രാജീവ്. ബജറ്റ് സന്തുലിതമെന്നാണ് പൊതുവെയുള്ള അഭിപ്രായമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.
സ്വന്തം വകുപ്പുകള്‍ക്കുള്ള വലിയ തുകയാണ് ഓരോ മന്ത്രിയും ആവശ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ എല്ലാ വകുപ്പുകള്‍ക്കും പരിഗണന നല്‍കാനാണ് ധനമന്ത്രി ശ്രമിക്കുന്നത്. സിപിഐ മന്ത്രിമാർക്ക് ബജറ്റില്‍ അതൃപ്തിയുള്ളതായി അറിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, സംസ്ഥാന ബജറ്റില്‍ ഭക്ഷ്യ മന്ത്രി ജിആർ അനില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. സപ്ലൈകോക്ക് പണം ഇല്ലാത്തത്തിലാണ് മന്ത്രി പ്രതിഷേധം രേഖപ്പെടുത്തിയത്. ബജറ്റില്‍ കുടിശ്ശിക തീർക്കാനും സഹായം ഇല്ലാത്തതും മന്ത്രിയെ ചൊടിപ്പിച്ചു. ബജറ്റ് അവതരണത്തിന് ശേഷം ധനമന്ത്രി കെഎൻ ബാലഗോപാലിന് കൈ കൊടുക്കാനും ജിആർ അനില്‍ വിസമ്മതിച്ചു. അവഗണനയില്‍ പ്രതികരണവുമായി മന്ത്രി ജെ ചിഞ്ചുറാണി രംഗത്തെത്തി. ബജറ്റിലെ അവഗണനയില്‍ മുഖ്യമന്ത്രിയേയും ധനമന്ത്രിയേയും പ്രതിഷേധം അറിയിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രശ്നം പരിഹരിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ തവണത്തേക്കാള്‍ 40 ശതമാനം വെട്ടിക്കുറച്ചുവെന്നും മന്ത്രി പറഞ്ഞു.