തൃശൂര്‍: ഇന്ത്യന്‍ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിക്കെതിരേ വ്യാജപ്രചാരണം നടക്കുന്നതായി മാനേജ്‌മെന്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കഴിഞ്ഞ ഏഴിന് സൊസൈറ്റിയുടെ റീജിയണല്‍ ഓഫീസിലും ബ്രാഞ്ചുകളിലും നടന്നത് ഇ.ഡി അന്വേഷണമല്ല. ആദായനികുതി വകുപ്പിന്റെ സാധാരണ പരിശോധന മാത്രമാണ് ഓഫിസുകളില്‍ നടന്നത്. സൊസൈറ്റി മാനേജ്‌മെന്റ് നടപടികളോടു പൂര്‍ണമായി സഹകരിച്ചെന്നും ഇ.ഡി. അന്വേഷണം എന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ തെറ്റാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
സാഹചര്യത്തെ തങ്ങളുടെ നേട്ടത്തിനുവേണ്ടി മുതലെടുക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും സൊസൈറ്റിയുടെ എതിരാളികള്‍ ശ്രമിച്ചിരുന്നു. സൊസൈറ്റി ചെയര്‍മാനും ബോര്‍ഡ് അംഗങ്ങളും മുതിര്‍ന്ന ഓഫീസര്‍മാരും അതത് ഓഫീസുകളില്‍ സദാസമയവും പ്രവര്‍ത്തിക്കുന്നുണ്ട്. സൊസൈറ്റിയുടെയും അനുബന്ധ സ്‌ഥാപനങ്ങളുടെയും വിശദമായ വസ്‌തുവിവരങ്ങള്‍ ഉടന്‍ പ്രസിദ്ധികരിക്കുമെന്നു നിക്ഷേപകരെ അറിയിച്ചിട്ടുണ്ട്. എല്ലാ ഡെപ്പോസിറ്റ് മെച്യൂരിറ്റിയും സൊസൈറ്റി കൃത്യസമയത്ത് കൊടുത്തിട്ടുള്ളതാണ്. ഭാവിയിലും അത് സത്യസന്ധമായിത്തന്നെ തുടരും. പത്തു ലക്ഷത്തിലധികം അംഗങ്ങളും ആയിരത്തിലധികം സ്‌റ്റാഫ് അംഗങ്ങളുമുള്ള സൊസൈറ്റിക്ക് അംഗങ്ങളില്‍നിന്നും നിക്ഷേപകരില്‍നിന്നും വലിയ പിന്തുണയും വിശ്വാസവും ലഭിച്ചിട്ടുണ്ട്. എല്ലാ ക്രെഡിറ്റ് സൊസൈറ്റികളും ചെയ്യുന്നതുപോലെ ഇന്ത്യന്‍ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയും അംഗങ്ങളില്‍നിന്നു നിക്ഷേപങ്ങള്‍ സ്വീകരിക്കുകയും ആവശ്യമുള്ള അംഗങ്ങള്‍ക്ക് വായ്‌പ അനുവദിക്കുകയും ചെയ്യുന്നു.
കാലാവധി പൂര്‍ത്തിയാകുമ്ബോള്‍ ഓരോ അംഗനിക്ഷേപകര്‍ക്കും നിക്ഷേപം തിരിച്ചുനല്‍കാന്‍ സൊസൈറ്റി ബാധ്യസ്‌ഥരാണ്. അംഗവായ്‌പക്കാര്‍ക്കു നല്‍കിയ വായ്‌പകള്‍ തിരിച്ചുപിടിക്കാനുള്ള ഉത്തരവാദിത്വവും സൊസൈറ്റിക്കുണ്ട്. സൊസൈറ്റികളില്‍നിന്നു ലോണ്‍ കൊടുത്ത എല്ലാ തുകകള്‍ക്കും രേഖകളുണ്ട്. വാങ്ങിയവരുടെ ബുക്ക് ഓഫ് അക്കൗണ്ടുകളിലും തത്തുല്യമായ രേഖകളുണ്ടെന്നും മാനേജ്‌മെന്റ് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.