ചേലക്കര : മന്ത്രി കെ രാധാകൃഷ്ണനെ അവസാനിപ്പിക്കാനാണ് പിണറായി വിജയൻ ആലത്തൂരില്‍ സ്ഥാനാർഥിയാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.
സതീശൻ. യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിന്‍റെ തെരഞ്ഞെടുപ്പ് കണ്‍വെൻഷനുകള്‍ക്ക് ചേലക്കരയില്‍ തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്തിനാണ് മന്ത്രിയെ സി.പി.എം തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നത്. തുടർഭരണം കിട്ടുന്നതിന് മുമ്ബ് കുറേ ആളുകള്‍ക്ക് പിണറായി വിജയൻ സീറ്റ് നല്‍കിയില്ല. ജയിച്ചു വന്ന കുറേ പേർക്ക് മന്ത്രിസ്ഥാനവും നല്‍കിയില്ല. അബദ്ധത്തിലാണ് രാധാകൃഷ്ണൻ മന്ത്രിയായത്. അതും കൂടി അവസാനിപ്പിച്ച് പറഞ്ഞ് വിടാനാണ് സ്ഥാനാർഥിയാക്കിയതെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
രാധാകൃഷ്ണൻ നിയമസഭയില്‍ തുടരട്ടെ എന്നും നമ്മടെ പെങ്ങളൂട്ടി പാർലമെന്‍റില്‍ പോകട്ടെയെന്നും സതീശൻ പറഞ്ഞു. ചേലക്കരക്കാർ ഒരു തീരുമാനം എടുത്തതാണ്. രാധാകൃഷ്ണൻ മന്ത്രിയായി തുടരട്ടെ, എന്തിനാണ് രാധാകൃഷ്ണനെ ഇപ്പോള്‍ മാറ്റുന്നത്.
രാധാകൃഷ്ണനോട് നിയമസഭയില്‍ ചോദ്യം ചോദിക്കാനുള്ളത്. രാധാകൃഷ്ണൻ മന്ത്രിയായി തുടരാനും രമ്യ പാർലമെന്‍റില്‍ പോകാനുമുള്ള തീരുമാനം ആലത്തൂരിലെ ജനങ്ങള്‍ എടുക്കുമെന്ന വിശ്വാസമാണുള്ളത്. അത് പിണറായി വിജയന്‍റെ മുഖത്തേല്‍ക്കുന്ന ആഘാതമായിരിക്കും.
പാർലമെന്‍റില്‍ പോകുന്ന രമ്യ മോദി സർക്കാറിനെ അധികാരത്തില്‍ നിന്നിറക്കാൻ കോണ്‍ഗ്രസിനും ഇൻഡ്യ മുന്നണിക്കും വേണ്ടി കൈ ഉയർത്തും. കോണ്‍ഗ്രസ് മത്സരിക്കുന്നത് മോദിയെ താഴെയിറക്കി അധികാരത്തില്‍ വരാനാണ്. എന്നാല്‍, സി.പി.എം മത്സരിക്കുന്നത് പ്രതിപക്ഷത്ത് ഇരിക്കാനാണെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
രാഹുല്‍ ഗാന്ധിയുടെ ചിത്രം പോസ്റ്ററില്‍ വച്ചാണ് സി.പി.എം സ്ഥാനാർഥികള്‍ തമിഴ്നാട്ടില്‍ വോട്ട് പിടിക്കുന്നത്. കോണ്‍ഗ്രസിനെ തോല്‍പിക്കാൻ ശ്രമിക്കുന്ന സി.പി.എം മോദിയെ സഹായിക്കുകയാണ്. മോദിയെ സി.പി.എമ്മിന് പേടിയാണെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.