ദേശാടനത്തിനായി നീലക്കടുവ, കടുംനീലക്കടുവ, അരളി ശലഭം, പുലിത്തെയ്യൻ ശലഭം തുടങ്ങിയ ചിത്രശലഭങ്ങള്‍ തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്ക് എത്തിച്ചേർന്നതായി സർവേയില്‍ കണ്ടെത്തി.
ഇവയുടെ കൂട്ടങ്ങളെയും വ്യത്യസ്ത ഇനങ്ങളുടെ കൂടിച്ചേരലും അടിവാരങ്ങളിലും താഴ്‌വരകളിലും കാണാൻ കഴിഞ്ഞു. ഈ കണ്ടെത്തല്‍ തിരുവനന്തപുരം വന്യജീവി ഡിവിഷൻ്റെ നാലുദിവസത്തെ ജന്തു സർവേയിലൂടെയാണ്. ഈ പഠനം തിരുവനന്തപുരം ആസ്ഥാനമായ ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റിയും കേരള വനം-വന്യജീവി വകുപ്പും സംയുക്തമായാണ് നടത്തിയിരിക്കുന്നത്. സർവ്വേ നടത്തിയത് നെയ്യാർ വന്യജീവിസങ്കേതം, അഗസ്ത്യവനം ബയോളജിക്കല്‍ പാർക്ക്, പേപ്പാറ വന്യജീവിസങ്കേതം എന്നിവിടങ്ങളിലായിരുന്നു.
ചിത്രശലഭങ്ങളുടെ ദേശാടനം മണ്‍സൂണിനെ ആശ്രയിച്ചാണെന്നും മഴ വരുമ്ബോള്‍ പൂർവഘട്ടങ്ങളിലേക്കും ഇവ ദേശാടനം നടത്തുമെന്ന് സർവേയില്‍ പങ്കെടുത്ത ഡോ. കലേഷ് സദാശിവൻ വ്യക്തമാക്കി. 157 ചിത്രശലഭങ്ങളെ നെയ്യാർ വന്യജീവി സങ്കേതത്തില്‍ നിന്നും, 168 ചിത്രശലഭങ്ങളെ പേപ്പാറ വന്യജീവി സങ്കേതത്തില്‍ നിന്നും കണ്ടെത്തി.