നീലേശ്വരം: കോടോം-ബേളൂർ പഞ്ചായത്തില്‍ സ്ഥാപിച്ച ജല്‍ജീവൻ പദ്ധതിക്കായി തുലച്ച് കളഞ്ഞത് ലക്ഷങ്ങള്‍. നടപ്പാക്കിയ പദ്ധതിയില്‍നിന്ന് ഒരു തുള്ളി വെള്ളം കിട്ടാതെ നട്ടംതിരിയുകയാണ് പാവപ്പെട്ട കോളനി നിവാസികള്‍.
പഞ്ചായത്തിലെ മൂപ്പില്‍, ശാസ്താംപാറ, ആനപ്പെട്ടി എന്നീ കോളനികളിലാണ് കുടിവെള്ളം തരാമെന്ന് പറഞ്ഞ് ജല്‍ജീവൻ പദ്ധതി സ്ഥാപിച്ചത്. എന്നാല്‍, ഇപ്പോള്‍ ഒരു തുള്ളി വെള്ളത്തിനായി കിലോമീറ്റർ സഞ്ചരിച്ച് തലച്ചുമടായി എത്തിക്കേണ്ട ഗതികേടിലാണ് കോളനിക്കാർ. രണ്ടു വർഷം മുമ്ബ് ലക്ഷങ്ങള്‍ ചെലവിട്ട് പദ്ധതിയുണ്ടാക്കി പൈപ്പ് ഇടുകയും ടാങ്ക് സ്ഥാപിച്ച് വീട്ടുമുറ്റങ്ങളില്‍ കുടിവെള്ള ടാപ്പ് സ്ഥാപിക്കുകയും ചെയ്തു.
തുടർന്ന് പദ്ധതി കമീഷൻ ചെയ്തെതെങ്കിലും കോളനി നിവാസികള്‍ക്ക് കുറച്ച് ദിവസങ്ങളില്‍ മാത്രമേ വെള്ളം ലഭിച്ചുള്ളു. ഇതിന് വാട്ടർ ബില്‍ വരുകയും കുടുംബങ്ങള്‍ തുക അടക്കുകയും ചെയ്തു. വേനല്‍ കനത്തതോടെ കോളനിവാസികളുടെ ദുരിതമറിഞ്ഞ് പ്രവാസിയായ മേലത്ത് മണികണ്ഠൻ ഒരു കുഴല്‍ക്കിണർ സ്ഥാപിച്ച് നല്‍കിയത് ഇവർക്ക് ആശ്വാസമായി. പഞ്ചായത്ത് അധികൃതർ ഇടപെട്ട് ജല്‍ജീവൻ പദ്ധതിയുടെ തടസ്സങ്ങള്‍ നീക്കണമെന്നാണ് കോളനി നിവാസികളുടെ ആവശ്യം.