പാലാ : കെ.എം മാണി സാറിന്റെ ദീര്‍ഘകാലത്തെ സ്വപ്നസാക്ഷാത്കാരമാണ് പാലാ ബൈപ്പാസ് പൂര്‍ത്തീകരണത്തിലൂടെ എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി. ഈ പദ്ധതിക്ക് ചില കേന്ദ്രങ്ങള്‍ സൃഷ്ടിച്ച തടസ്സങ്ങളെ മറികടന്ന് പൂര്‍ത്തിയാക്കണം എന്ന ജനങ്ങളുടെയും കേരളാ കോണ്‍ഗ്രസ്സ് (എം) ന്റെയും ദീര്‍ഘകാലത്തെ ആവശ്യമാണ് ഇപ്പോള്‍ സര്‍ക്കാര്‍ സഫലീകരിക്കുന്നത്.
മൂന്ന് ഘട്ടങ്ങളിലായി പൂര്‍ത്തീകരിച്ച ഈ റോഡിന്റെ ഒന്നാം ഘട്ടം കിഴതടിയൂര്‍ ജംഗ്ഷന്‍ മുതല്‍ സിവില്‍സ്റ്റേഷന്‍ ജംഗ്ഷന്‍ വരെയാണ്. പാര്‍ലമെന്റ് അംഗമായിരിക്കെ കേന്ദ്ര റോഡ് പദ്ധതിയില്‍പ്പെടുത്തി അനുവദിച്ച തുകയും സംസ്ഥാന സര്‍ക്കാര്‍ വിഹിതവും ചേര്‍ത്ത് 14.37 കോടിയാണ് ഇതിനായി വിനിയോഗിച്ചത്.
മിനിസിവില്‍സ്റ്റേഷന്‍ മുതല്‍ കോഴ റോഡ് ജംഗ്ഷന്‍ വരെയുള്ള രണ്ടാം ഘട്ടത്തിന് 30.67 കോടി രൂപയും, വൈക്കം റോഡ് ജംഗ്ഷന്‍ മുതല്‍ പുലിയന്നൂര്‍ ജംഗ്ഷന്‍ വരെയുള്ള മൂന്നാം ഘട്ട റോഡിന് 27 കോടി രൂപയുമാണ് വിനിയോഗിച്ചത്. ആകെ 72 കോടി രൂപ വിനിയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഈ റോഡില്‍ 100 മീറ്ററില്‍ താഴെ മാത്രം ഭാഗത്തെ നിര്‍മ്മാണങ്ങള്‍ വര്‍ഷങ്ങളായി മുടങ്ങി കിടക്കുകയിരുന്നു. വസ്തു ഏറ്റെടുക്കലിന് എതിരെ ഏതാനും ചില വ്യക്തികള്‍ നിരന്തരം കോടതിയെ സമീപിക്കുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്തു. കോടതി വ്യവഹാരങ്ങള്‍ അനന്തമായി നീട്ടികൊണ്ടുപോകുവാനുള്ള ശ്രമങ്ങളാണ് നിരന്തരം ഉണ്ടായത്. ഈ ബൈപ്പാസിന്റെ 99 ശതമാനവും കെ.എം മാണി സാറിന് പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചു. .
കേരള കോൺഗ്രസ് എമ്മിന് പങ്കാളിത്തമുള്ള രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന് അഞ്ചുമാസത്തിനകം തന്നെ ഈ റോഡിലെ അവശേഷിക്കുന്ന ഭാഗം കൂടി പൂർത്തിയാക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും, ഈ റോഡിന്റെ മുഖ്യശില്‍പ്പിയായ കെ.എം മാണി സാറിന്റെ പേര് ഈ റോഡിന് നല്‍കികൊണ്ട് അദ്ദേഹം ഈ ബൈപ്പാസിന് വേണ്ടി നടത്തിയ നിരന്തര ശ്രമങ്ങളെ അംഗീകരിക്കുകയും അദ്ദേഹത്തെ ആദരിക്കുകയുമാണ് ഈ ഗവണ്‍മെന്റ് ചെയ്തിരിക്കുന്നതെന്നും ജോസ് കെ.മാണി പറഞ്ഞു