Tue. Mar 19th, 2024

ഡോക്ടറായ നഴ്സ്;പൂഞ്ഞാര്‍ സ്വദേശിനി ഡിനുവിന്റെ വിജയകഥ

By admin Jan 16, 2022 #news
Keralanewz.com

കോട്ടയം :32 വയസ്സുള്ള, രണ്ടു മക്കളുടെ അമ്മയായ സര്‍ക്കാര്‍ ജീവനക്കാരി. ജീവിതം സെറ്റില്‍ ആയല്ലോ എന്ന് എല്ലാവരും ചിന്തിക്കുന്ന സമയത്ത് പൂഞ്ഞാര്‍ സ്വദേശിനി ഡിനു പക്ഷേ തികച്ചും വ്യത്യസ്തമായ ഒരു തീരുമാനമെടുത്തു.അവധിയെടുത്തു എംഎസ്‌സി നഴ്സിങ് പഠിക്കുക.ആ തീരുമാനം കുറച്ചധികം വെല്ലുവിളിയോടെതന്നെ എടുക്കേണ്ട ഒന്നായിരുന്നു ഡിനുവിന്.

കാരണം രണ്ടുവയസ്സായ കുഞ്ഞിനെ വീട്ടിലാക്കി ദിവസം 100 കിലോമീറ്ററോളം യാത്ര ചെയ്തുവേണം പഠനം നടത്താന്‍. ഇതൊക്കെ കണ്ട് കോഴ്സ് പൂര്‍ത്തിയാക്കില്ലെന്നു വിധിച്ചവരോടാകട്ടെ എംഎസ്‌സി നഴ്സിങ്ങില്‍ ടോപ് പൊസിഷന്‍ നേടിയാണ് ഡിനു മധുരപ്രതികാരം ചെയ്തത്.

പഠിക്കാനുള്ള ഡിനുവിന്റെ ആഗ്രഹം അതുകൊണ്ടൊന്നും അവസാനിച്ചില്ല. 36ാം വയസ്സില്‍ പിഎച്ച്‌ഡിക്ക് റജിസ്റ്റര്‍ ചെയ്തു. ഇന്നു ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന്റെ (DHS) കീഴില്‍ നഴ്സിങ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന ആദ്യത്തെ പിഎച്ച്‌ഡിക്കാരിയാണ് ഡോ. ഡിനു. എം. ജോയി. വിവാഹത്തോടെ പെണ്‍കുട്ടികളുടെ സ്വപ്നങ്ങള്‍ക്കു മൂക്കുകയറിടുന്ന നമ്മുടെ സമൂഹം അറിയണം ഡിനുവിന്റെ പോരാട്ടങ്ങളുടെ കഥ.

സംസ്ഥാനത്തെ മികച്ച നഴ്സിനുള്ള 2019 ലെ പ്രഥമ സിസ്റ്റര്‍ ലിനി പുതുശേരി അവാര്‍ഡ് ജേതാവ് കൂടിയാണ് ഡിനു. ഡെപ്യൂട്ടേഷനില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ക‌ീഴില്‍ തിരുവനന്തപുരത്ത് കൗമാര ആരോഗ്യ വിഭാഗത്തില്‍ ജൂനിയര്‍ കണ്‍സല്‍റ്റന്റായി ജോലി നോക്കുകയാണ് ഡിനു ഇപ്പോള്‍.

2009ല്‍ ആണ് ഗവണ്‍മെന്റ് സര്‍വീസില്‍ സ്റ്റാഫ് നഴ്സ് ആയിട്ട് ഡിനു കയറുന്നത്. സ്വകാര്യ നഴ്സിങ് കോളജില്‍ അധ്യാപികയായിരുന്നു ആ സമയത്ത്. പഠിപ്പിക്കാനും പഠിക്കാനുമുള്ള ഇഷ്ടം മനസ്സിലുണ്ടായിരുന്നെങ്കിലും നഴ്സിങ് ജോലി സ്വീകരിച്ചു. പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്ത ഉടനെ എംഎസ്‌സിക്കു ചേര്‍ന്നു. ഹോസ്പിറ്റലില്‍ ഒതുങ്ങിക്കൂടാതെ കൂടുതല്‍ പഠിക്കാനായിരുന്നു താല്‍പര്യം. സമൂഹത്തിലേക്കിറങ്ങി പ്രവര്‍ത്തിക്കണമെന്ന ആഗ്രഹം പണ്ടേയുണ്ടായിരുന്നു. എംജി യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷനില്‍ നിന്നാണ് ചൈല്‍ഡ് ഹെല്‍ത്ത് നഴ്സിങ്ങില്‍ നിന്ന് എംഎസ്‌സി പൂര്‍ത്തിയാക്കിയത്. രണ്ടു വയസ്സുമാത്രം പ്രായമുള്ള രണ്ടാമത്തെ മകനെ പിരിയാന്‍ മടിച്ച്‌ ദിവസവും 100 കിലോമീറ്റര്‍ യാത്രചെയ്തായിരുന്നു പഠനം.

കൂടുതല്‍ പഠിക്കണം എന്ന ആഗ്രഹം ഡിനുവിന് പണ്ടേയുണ്ടായിരുന്നു. എംഎസ്‌സി പാസായ ശേഷം പിഎച്ച്‌ഡിയുടെ എന്‍ട്രന്‍സ് എഴുതി ഉയര്‍ന്ന മാര്‍ക്ക്‌ നേടി . സ്കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ഡെവലപ്മെന്റ് സ്റ്റഡീസില്‍, പെണ്‍കുട്ടികളിലെ ലൈംഗിക ദുരുപയോഗം തടയുന്നതിനെക്കുറിച്ച്‌ ഡോ. റോയ് സി മാത്യുവിന്റെ കീഴിലായിരുന്നു പഠനം. പാര്‍ട്ട് ടൈം ആയിട്ടാണ് പിഎച്ച്‌ഡി എംജി യൂണിവേഴ്സിറ്റിയില്‍ ചെയ്തത്.

ഇതിനെക്കുറിച്ച്‌ ഡിനു പറയുന്നതിങ്ങനെ:

സ്കൂളുകളില്‍ ക്ലാസ് എടുക്കുമ്ബോള്‍ തന്നെ പല കാര്യങ്ങളെ കുറിച്ചു കുട്ടികള്‍ ബോധവതികള്‍ അല്ല എന്ന് മനസ്സിലായി. ഇപ്പോഴത്തെ സാഹചര്യത്തില്‍ ലൈംഗികദുരുപയോഗം കൂടി വരുന്ന കാലഘട്ടമാണല്ലോ, പ്രത്യേകിച്ച്‌ പെണ്‍കുട്ടികളില്‍. സ്കൂളുകളില്‍ ക്ലാസ് എടുത്ത് പെണ്‍കുട്ടികള്‍ക്ക് ഒരു അവയര്‍നസ് കൊടുക്കാന്‍ പറ്റി. ലൈംഗിക ദുരുപയോഗം എങ്ങനെ തടയാം, അത്തരക്കാരെ എങ്ങനെ മനസ്സിലാക്കാം എന്നെല്ലാമുള്ള റോള്‍ പ്ലേ നടത്തി കാണിച്ചു.

13 നും 15 നും ഇടയ്ക്കു പ്രായമുളള പെണ്‍കുട്ടികള്‍ക്കിടയിലാണ് പഠനം എടുത്തത്. ഈ പ്രായത്തിലാണ് പെണ്‍കുട്ടികളെ കൂടുതലായി ലൈംഗിക ദുരുപയോഗം ചെയ്യുന്നത്. കേരളത്തിലെ ആറു ജില്ലകളിലാണ് ക്ലാസ് എടുത്തത്. വയനാട്ടിലാണ് ഇന്റര്‍ വെന്‍ഷന്‍സ് നടത്തിയത്. അതിനു കാരണം കണക്കുകള്‍ പ്രകാരം വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ ലൈംഗിക ദുരുപയോഗം നടന്നത്.(2018ലെ ചൈല്‍ഡ് ലൈന്‍ റിപ്പോര്‍ട്ട്‌ പ്രകാരം )

പാലാ ഉരുളികുന്നം മടുക്കാവില്‍ പരേതനായ എംവി തോമസിന്റെയും മേരി തോമസിന്റെയും മകളാണ് ഡിനു.പൂഞ്ഞാറില്‍ പ്ലാന്ററായ പെരിങ്ങുളം വരിക്കപ്ലാക്കല്‍ ജോബി ജോസഫാണ് ഭര്‍ത്താവ്.

മൂത്തമകന്‍ ഡിജല്‍ ഡിഗ്രി സെക്കന്‍ഡ് ഇയര്‍ പഠിക്കുന്നു. രണ്ടാമത്തെ മകന്‍ ഡിയോണ്‍, എട്ടാം ക്ലാസ്സിലും.

Facebook Comments Box

By admin

Related Post