മീഡിയ വണ്‍ ടി.വി. ചാനല്‍ വിലക്കിയതിനെതിരെ കമ്പനി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്‌റ്റിസ് നഗരേഷ് ആണ് വിധി പറഞ്ഞത്. ഇന്റലിജന്‍സ് ഏജന്‍സികളില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയം ചാനല്‍ ലൈസന്‍സ് പുതുക്കി നല്‍കാതിരുന്നതെന്ന കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്‌മൂലം ഹൈക്കോടതി അംഗീകരിച്ചു കൊണ്ടാണ് ഉത്തരവ്. ഇതോടെ ചാനലിന് പ്രവര്‍ത്തിക്കാനുള്ള അനുമതി ഇല്ലാതായി.
വിലക്കുമായി ബന്ധപ്പെട്ട ആഭ്യന്തര മന്ത്രാലയത്തിന്റെ മുഴുവന്‍ ഫയലുകളും കേന്ദ്ര സര്‍ക്കാരിന്റെ അസി. സോളിസിറ്റര്‍ ജനറല്‍ എസ്. മനു കോടതിക്ക് കൈമാറിയിരുന്നു . ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്ടെത്തലുകള്‍ ചാനലിനല്ല അതു നടത്തുന്ന കമ്പനിക്ക് തന്നെ എതിരാണെന്ന് അസി. സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. മാധ്യമസ്വാതന്ത്ര്യമെന്നത് കടഞ്ഞാണില്ലാത്ത ഒന്നല്ലെന്നും സുരക്ഷാ കാര്യങ്ങള്‍ പരിഗണിച്ച് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധിക്കുമെന്നും അസി. സോളിസിറ്റര്‍ ജനറല്‍ വാദിച്ചു
ഒരിക്കല്‍ ആഭ്യന്തര മന്ത്രാലയം അനുമതി നല്കിയെന്നതിനാല്‍ വീണ്ടും ഇക്കാര്യം പുനപരിശോധിക്കാൻ പറ്റില്ല എന്നൊന്നും ഇതിന് അർത്ഥമില്ല. സംപ്രേഷണാനുമതി അപേക്ഷകളില്‍ ആഭ്യന്തര മന്ത്രാലയം പത്തു വര്‍ഷത്തേക്കാണ് അനുമതി നല്കുന്നത്. പത്തു വര്‍ഷം കഴിഞ്ഞ് സ്ഥിതിഗതികള്‍ മാറാം.
പത്തു വര്‍ഷം കഴിഞ്ഞ്, അനുമതി പുതുക്കാനും പുതിയ ലൈസന്‍സ് നല്കുന്നതിനുള്ള വ്യവസ്ഥകള്‍ തന്നെയാണ് പാലിക്കേണ്ടത് എന്നും കേന്ദ്ര സർക്കാരിനെ കോൺസൽ വ്യക്തമാക്കി.