പാലാ: മോഷ്ടിച്ച ബൈക്കിന്റെ പെട്രോൾ തീർന്നതിനെ തുടർന്നു റോഡരികിൽ ഉപേക്ഷിച്ച ശേഷം ഹെൽമറ്റ് തലയിൽ വച്ച് നടന്നു പോയ പ്രതി പൊലീസിന്റെ പിടിയിലായി. ബൈക്ക് മോഷണം പോയി ഒരു രാത്രി ഇരുട്ടിവെളുക്കും മുൻപ് തന്നെ പ്രതി പൊക്കി അകത്താക്കുകയായിരുന്നു പൊലീസ്. പയപ്പാറയിലെ വീടിനു പിന്നിൽ ഒളിപ്പിച്ച ബൈക്കും കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് കന്യാകുമാരി മാർത്താണ്ഡത്തു നിന്നും പാലായിൽ വന്ന് താമസിക്കുന്ന പയപ്പാർ അന്ത്യാളയം വയലിൽ വീട്ടിൽ വി.വേദനിക്‌സണെ (നിക്‌സൺ-46)യാണ് പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.പി ടോംസണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്
വെള്ളിയാഴ്ച രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. പാലാ കട്ടക്കയം ഫെഡറൽ ബാങ്കിന്റെ എടിഎമ്മിനു മുന്നിൽ നിന്നും രാത്രി 8.15 ഓടെയാണ് വള്ളിച്ചിറ താമരക്കുളംഭാഗത്ത് കല്ലിൽതിട്ടവീട്ടിൽ ഭക്തൻനായർ മകൻ സനൽകുമാറിന്റെ (50) ആക്ടീവ സ്‌കൂട്ടർ മോഷണം പോയത്. സ്‌കൂട്ടർ മോഷണം പോയതോടെ സനൽ പാലാ ഡിവൈ.എസ്.പി ഷാജു ജോസിന് പരാതി നൽകി. ഇതേ തുടർന്നു രാത്രിയിൽ തന്നെ പൊലീസ് സംഘം തിരച്ചിൽ സജീവമാക്കുകയും ചെയ്തു
രാത്രിയിൽ ബൈക്ക് പെട്രോളിംങ് സംഘവും, പൊലീസ് കൺട്രോൾ റൂം വാഹനവും അടക്കം സ്ഥലത്ത് എത്തി അരിച്ചു പെറുക്കി തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെ പുലർച്ചെ തിരച്ചിൽ നടത്തുകയായിരുന്ന പാലാ സ്റ്റേഷനിലെ എ.എസ്.ഐ പ്രകാശ് ജോർജിനു മുന്നിലേയ്ക്ക് ഹെൽമറ്റ് വച്ച് ഒരാൾ നടന്നു വന്നത്. തുടർന്നു, പൊലീസ് സംഘം ഇയാളെ പിടികൂടി ചോദ്യം ചെയ്തു. സംശയാസ്പദമായ രീതിയിൽ മൊഴി നൽകിയ ഇയാലെ സ്റ്റേഷനിൽ എത്തിച്ച് എസ്.എച്ച്.ഒ കെ.പി ടോംസൺ വിശദമായി കാര്യങ്ങൾ ചോദിച്ചതോടെയാണ് മോഷണത്തിന്റെ ചുരുളഴിഞ്ഞത്
മോഷ്ടിച്ച ബൈക്കുമായി പോകുന്നതിനിടെ പെട്രോൾ തീർന്നതിനെ തുടർന്നു പയപ്പാറിലെ ആളൊഴിഞ്ഞ വീടിനു മുന്നിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നു പ്രതി പൊലീസിനോടു പറഞ്ഞു. തുടർന്നു എസ്.എച്ച്.ഒ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്.ഐ അഭിലാഷ്, എസ്.ഐ ഷാജി കുര്യാക്കോസ്, മിനിമോൾ എന്നിവർ ചേർന്ന് പ്രതിയെയുമായി പ്രദേശത്ത് ചെന്ന് തെളിവെടുപ്പ് നടത്തി സ്‌കൂട്ടർ കണ്ടെത്തി. തുടർന്നു, പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇതിനു ശേഷം പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും