തിരുവനന്തപുരം ∙ കേന്ദ്ര തൊഴിൽ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത 48 മണിക്കൂർ പൊതുപണിമുടക്ക് ആരംഭിച്ചു. നാളെ രാത്രി 12 വരെയാണു പണിമുടക്ക്. അവശ്യ സർവീസുകളെ പണിമുടക്കു ബാധിക്കില്ലെന്നു തൊഴിലാളി സംഘടനാ നേതാക്കൾ അറിയിച്ചു. ബിജെപിയുടെ പോഷക സംഘടനയായ ബിഎംഎസ് ഒഴികെ ഇരുപതോളം തൊഴിലാളി സംഘടനകളാണു പണിമുടക്കുന്നത്.
ബാങ്ക് ജീവനക്കാരുടെ എല്ലാ സംഘടനകളും സമരത്തിൽ ഇല്ലെങ്കിലും മിക്ക ബാങ്കുകളും പ്രവർത്തിക്കാൻ സാധ്യതയില്ല. എടിഎമ്മുകളിൽ പണമുണ്ടെന്നു ബാങ്കുകൾ അറിയിച്ചു. ആശുപത്രി, വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കു കെഎസ്ആർടിസി പരമാവധി സർവീസുകൾ നടത്തുമെന്നു മന്ത്രി ആന്റണി രാജു അറിയിച്ചു. വേണ്ടത്ര യാത്രക്കാരുണ്ടെങ്കിൽ കെഎസ്ആർടിസി ഡിപ്പോകളിൽനിന്നു സർവീസ് നടത്തുമെന്നും മന്ത്രി പറഞ്ഞു.
തൊഴില്‍ കോഡ് റദ്ദാക്കുക, അവശ്യ പ്രതിരോധ സേവന നിയമം പിന്‍വലിക്കുക, സ്വകാര്യവല്‍ക്കരണവും സര്‍ക്കാര്‍ ആസ്തി വിറ്റഴിക്കല്‍ പദ്ധതിയും നിര്‍ത്തിവയ്ക്കുക, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ സര്‍ക്കാര്‍ നിക്ഷേപം വര്‍ധിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതി വിഹിതം ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്