മൂവാറ്റുപുഴ: വിവാദ ജപ്‌തി നടപടിയ്ക്ക് പിന്നാലെ മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് സി ഇ ഒ ജോസ് കെ പീറ്റര്‍ രാജിവച്ചു.
രാജി സ്വീകരിച്ചതായി ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു. സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി വീട് ജപ്തി ചെയ്ത ബാങ്ക് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സഹകരണമന്ത്രി നിര്‍ദ്ദേശിച്ചതിനു പിന്നാലെയാണ് ബാങ്ക് സി ഇ ഒ രാജി വച്ചത്. മറ്റുള്ളവര്‍ക്കെതിരെയും നടപടി വേണമെന്ന് ജപ്‌തി നേരിട്ട ഗൃഹനാഥനായ അജേഷ് പറഞ്ഞു.
അതേസമയം രാജി വ്യക്തിപരമാണെന്ന് ജോസ് കെ പീറ്റര്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണം പിന്നീട് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ചട്ടങ്ങളും പാലിച്ചാണ് ജപ്തി നടപടിയെന്നായിരുന്നു ബാങ്ക് ജീവനക്കാരുടെ സംഘടനയുടെ വാദം. എന്നാല്‍ ഈ വാദം സഹകരണ മന്ത്രി തള്ളി.
ബാങ്കില്‍ നിന്നുള്ള രണ്ട് ജീവനക്കാരും രണ്ട് പൊലീസുകാരും കോടതി ജീവനക്കാരുമാണ് അജേഷിന്‍്റെ വീട് ജപ്തി ചെയ്യാന്‍ എത്തിയത്. ജപ്തി വിവാദമായതോടെ അജേഷിന്‍റെ വായ്പ കുടിശ്ശിക സിഐടിയു അംഗങ്ങളായ ജീവനക്കാര്‍ ചേര്‍ന്ന് തിരിച്ചടച്ചിരുന്നു.
അജേഷിന്റെ സാമ്ബത്തിക ബാധ്യത ഏറ്റെടുക്കാമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ അറിയിച്ചതിന് പിന്നാലെയായിരുന്നു ഇടത് സംഘടന വായ്പ കുടിശ്ശിക അടച്ചത്. എന്നാല്‍ തന്നെയും കുടുംബത്തെയും അപമാനിച്ച സിപിഎമ്മിന്‍റെ പണം തനിക്ക് വേണ്ടെന്ന് അജേഷ് പരസ്യമായി പ്രതികരിച്ചുകൊണ്ട് രംഗത്ത് വരികയായിരുന്നു.
ഹൃദ്രോഗിയായ അജേഷ് അഞ്ച് വര്‍ഷം മുന്പ് തൊഴിലാവശ്യത്തിനായി എടുത്ത ഒരു ലക്ഷം രൂപയുടെ വായ്പയാണ് കുടിശ്ശികയായത്. ചികിത്സയുടെ ഭാഗമായി അജേഷും ഭാര്യയും ആശുപത്രിയിലായിരുന്ന സമയത്താണ് ബാങ്ക് ജീവനക്കാര്‍ ജപ്തി ചെയ്യാന്‍ എത്തിയത്.
അജേഷ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആകുന്നത് വരെ ജപ്തി നീട്ടാന്‍ സമയം ചോദിച്ചെങ്കിലും ബാങ്ക് അനുവദിച്ചില്ല. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന മൂന്ന് പെണ്‍കുട്ടികളെ ഇറക്കിവിട്ട് വീട് ജപ്തി ചെയ്തു. വലിയ വിവാദത്തിലാണ് ഈ ജപ്തി നടപടി കലാശിച്ചത്