പൊൻകുന്നം: പൊന്‍കുന്നം കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്ക് മികച്ച പരിഗണന നല്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചതായി ഗവ. ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ്. നിയമസഭയില്‍ കെ എസ് ആര്‍ ടി സിയുമായും പൊന്‍കുന്നം ഡിപ്പോയുമായും ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ പരിഹരിക്കുന്നതിനായി ഉന്നയിച്ച സബ്മിഷന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പൊന്‍കുന്നം ഡിപ്പോയില്‍ നിന്നും ഉണ്ടായിരുന്ന 5 ചെയിന്‍ സര്‍വീസുകളില്‍ 3 എണ്ണം നിലവില്‍ പൊന്‍കുന്നം – പത്തനംതിട്ട ആയി ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. കൂടാതെ പൊന്‍കുന്നം യൂണിറ്റില്‍ നിന്നും 9 ഉം, പാല യൂണിറ്റില്‍ നിന്നും 6 ഉം ഉള്‍പ്പെടെ ആകെ 15 സര്‍വീസുകള്‍ പൊന്‍കുന്നം – പാല റൂട്ടിലും പൊന്‍കുന്നം ഡിപ്പോയില്‍ നിന്ന് മുണ്ടക്കയം – കോട്ടയം റൂട്ടില്‍ 12 ഷെഡ്യൂളുകളിലായി 21 ട്രിപ്പുകളും നടത്തുന്നതായി ഗതാഗതമന്ത്രി മറുപടിയില്‍ അറിയിച്ചു.
പൊന്‍കുന്നം – വെള്ളരിക്കുണ്ട് – പരപ്പ റൂട്ടില്‍ സര്‍വീസ് ലാഭകരമല്ലാത്തതിനാല്‍ മാത്രമാണ് നിര്‍ത്തലാക്കിയത്. മൂവാറ്റുപുഴ – പുനലൂര്‍ സംസ്ഥാന പാതയിലൂടെ നിലവിലുള്ള ട്രാഫിക് ആവശ്യം നിറവേറ്റുന്നതിന് പര്യാപ്തമായ തരത്തില്‍ 58 അന്തര്‍ജില്ലാ സര്‍വീസുകള്‍ നടത്തുന്നുണ്ട്.
കെ. എസ്. ആര്‍.ടി.സിയുടെ പരിഷ്‌കരണ നടപടികളുടെ ഭാഗമായി നഷ്ടത്തില്‍ ഓടുന്ന റൂട്ടുകളില്‍ സര്വ്വീ്‌സുകള്‍ നടത്തുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറാകുന്നപക്ഷം ഡീസല്‍ ഒഴികെ മറ്റു എല്ലാ ചിലവുകളും കെ.എസ്.ആര്‍.ടി.സി. വഹിക്കുന്ന’ഗ്രാമവണ്ടി’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ തയ്യാറാണെന്നും മന്ത്രി അറിയിച്ചു.
കെ.എസ്.ആര്‍.ടി.സി.യുടെ പുനരുദ്ധാരണത്തെകുറിച്ച് പ്രൊഫ. സുശീല്‍ ഖന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഭരണപരവും, അക്കൗണ്ട്‌സ് സംബന്ധവുമായ നടപടികള്‍ ജില്ലാ അടിസ്ഥാനത്തില്‍ സ്വീകരിക്കുന്നതിന് 93 ഓഫീസുകളെ പതിനഞ്ച് ജില്ലാ ഓഫീസുകളായി കുറച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി പൊന്‍കുന്നം യൂനിറ്റിലെ ഭരണവും അക്കൗണ്ട്‌സുമായി ബന്ധപ്പെട്ട സംവിധാനങ്ങള്‍ മാത്രമാണ് ജില്ലാ ഓഫീസിലേയ്ക്ക് മാറ്റിയത്. സര്‍വീസ് ഓപ്പറേഷന്‍, ടി ആന്റ് സി സംവിധാനം, കണ്‍സഷന്‍, പാസ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊന്‍കുന്നം യൂനിറ്റില്‍ തന്നെ തുടരും.
പൊന്‍കുന്നം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ പൊതുജനങ്ങള്‍ക്കുകൂടി ഉപകാരപ്രദമായ രീതിയില്‍ യാത്രാ ഫ്യുവല്‍ റീട്ടെയില്‍ ഔട്ട്‌ലെറ്റ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമായി മുന്നേറുന്നതായും മന്ത്രി അറിയിച്ചതായി ഡോ.എൻ.ജയരാജ് പറഞ്ഞു