ന്യൂഡല്‍ഹി: ജാതി സെൻസസ് നടത്താനുള്ള അധികാരം കേന്ദ്രത്തിന് മാത്രമേ ഉള്ളുവെന്ന്സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ബിഹാറിലെ ജാതി സെൻസസുമായി ബന്ധപ്പെട്ടാണ് കേന്ദ്രം സുപ്രീം കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞ ആഴ്ച സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത്ത കേന്ദ്ര സര്‍ക്കാരിന്റെ നിയമപരമായ നിലപാട് രേഖപ്പെടുത്താൻ സമയം ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ച കോടതി പക്ഷേ സര്‍വ്വേ അനുവദിച്ച പാട്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. ‘ജാതി സെൻസസ് റദ്ദ് ചെയ്യുന്നില്ല. ഞങ്ങള്‍ക്ക് ഇതിനെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. പ്രഥമദൃഷ്ടാ കേസ് എടുത്തില്ലെങ്കില്‍ ഞങ്ങള്‍ ഉത്തരവ് സ്റ്റേ ചെയ്യില്ല. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ജാതി സെൻസസിന്റെ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ബിഹാര്‍ സര്‍ക്കാരിന് അനുകൂലമായ ഹൈക്കോടതി വിധിയുണ്ട്’, എന്നായിരുന്നു ജസ്റ്റിസ് വിഎൻ ഭാട്ടി, ജസ്റ്റിസ് ഖന്ന എന്നിവര്‍ ഉള്‍പ്പെടുന്ന ബെഞ്ച് വ്യക്തമാക്കിയത്.
ജാതി സെൻസസുമായി മുന്നോട്ട് പോകാൻ നേരത്തേ ബിഹാര്‍ സര്‍ക്കാരിന് പാട്ന ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. നീതിയോടെ വികസനം ഉറപ്പാക്കുക എന്ന നിയമപരമായ ലക്ഷ്യത്തോടെ ആരംഭിച്ച നടപടി തികച്ചും സാധുതയുള്ളതാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടിരിക്കുന്നു’, എന്നായിരുന്നു ചീഫ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. സര്‍വ്വേ വ്യക്തിയുടെ സ്വകാര്യതയുടെ അവകാശങ്ങളെ ലംഘിക്കുന്നില്ലെന്നും ഹൈക്കോടതി പറഞ്ഞു.
ഇക്കഴിഞ്ഞ ജനുവരിയിലാണ് നിതീഷ് കുമാര്‍ സര്‍ക്കാര്‍ ബിഹാറില്‍ ജാതി സെൻസസ് ആരംഭിച്ചത്. നേരത്തേ ജാതി സെൻസസ് നടത്തണമന്ന ആവശ്യം ജെ ഡി യുവും ആര്‍ ജെ ഡിയും ഉന്നയിച്ചിരുന്നുവെങ്കിലും നടത്തുവാൻ കേന്ദ്രം തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് സര്‍വ്വേ നടത്താൻ ജെ ഡി യു സര്‍ക്കാര്‍ തീരുമാനിച്ചത്.
ഏകദേശം500 കോടിയോളം രൂപ മുടക്കി നടത്തിയ സെൻസസ് രണ്ടു ഘട്ടങ്ങളിലായാണ് നടന്നത്. സര്‍വ്വേ പൂര്‍ത്തിയായെന്നും ഉടൻ തന്നെ അന്തിമ റിപ്പോര്‍ട്ട് ഉടൻ തന്നെ ലഭ്യമാക്കുമെന്നും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. ജാതി സര്‍വേ വിവരങ്ങള്‍ സര്‍ക്കാര്‍ പരസ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാജസ്ഥാൻ, കര്‍ണാടക സര്‍ക്കാരുകള്‍ ജാതി സര്‍വേ നടത്തിയെങ്കിലും വിവരങ്ങള്‍ പുറത്തു വിട്ടിരുന്നില്ല. ബിഹാര്‍ ജാതി സര്‍വേ മറ്റു സംസ്ഥാനങ്ങള്‍ക്ക് അനുകരണീയ മാതൃകയായി മാറുമെന്നായിരുന്നു നിതീഷ് കുമാർ വ്യക്തമാക്കിയത്.