ചെന്നൈ: ഷവര്‍മയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് പതിനാലുകാരി മരിച്ചു. മാതാപിതാക്കള്‍ക്കൊപ്പം ഞായറാഴ്ചയാണ് പെണ്‍കുട്ടി നാമക്കലിലെ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റിലെത്തിയത്.
ഭക്ഷണം കഴിച്ച് വീട്ടിലെത്തിയതിന് പിന്നാലെ കുട്ടിയ്ക്ക് അസ്വസ്ഥതയുണ്ടാകുകയായിരുന്നെന്ന് കുടുംബം പറഞ്ഞു.
ചികിത്സയിലിരിക്കെ ഇന്നലെയാണ് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്. ഇതേ റസ്‌റ്റോറന്റില്‍ നിന്ന് നോണ്‍ വെജ് ഭക്ഷണം കഴിച്ച 13 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അസ്വസ്ഥതകളുണ്ടായെന്നും എല്ലാവരും ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു.
വിവരമറിഞ്ഞയുടൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് റസ്റ്റോറന്റ് റെയ്ഡ് ചെയ്യുകയും, ഭക്ഷണത്തിന്റെ സാമ്ബിളുകള്‍ ശേഖരിക്കുകയും ചെയ്തു. മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. ചികിത്സയിലുള്ള മറ്റുള്ളവര്‍ ഷവര്‍മ കൂടാതെ തന്തൂരി ചിക്കനും, ഗ്രില്‍ഡ് ചിക്കനുമൊക്കെ കഴിച്ചിട്ടുണ്ട്. ചിക്കൻ വാങ്ങിയത് എവിടെ നിന്നാണെന്നടക്കം അധികൃതര്‍ പരിശോധിച്ചുവരികയാണ്. റസ്റ്റോറന്റ് അധികൃതര്‍ അടപ്പിച്ചു.