തിരുവനന്തപുരം > ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തിന്റെയും കച്ച് മേഖലയിലെ ചക്രവാതച്ചുഴിയുടെയും സ്വാധീനത്തില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്.
ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വ്യാഴാഴ്ച ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴം മുതല്‍ ശനിവരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 40 കിലോ മീറ്റര്‍വരെ വേഗതയില്‍ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. ലക്ഷദ്വീപ് തീരത്ത് മീൻപിടിക്കാൻ പോകരുതെന്നും നിര്‍ദേശമുണ്ട്.
സെപ്തംബറില്‍ അധികമഴ
സംസ്ഥാനത്ത് സെപ്തംബറിലാകെ ലഭിക്കേണ്ടതിനേക്കാള്‍ കൂടുതല്‍ മഴ ലഭിച്ചു. സാധാരണ 272.7 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടിടിത്ത് പത്തു ദിവസം ബാക്കിനില്‍ക്കെ 274.6 മി.മീ. മഴ ലഭിച്ചു. ഇടുക്കി, വയനാട്, തൃശൂര്‍, പാലക്കാട്, കോട്ടയം ഒഴികെയുള്ള എല്ലാ ജില്ലയിലും അധിക മഴയാണ്. അതേസമയം, കാലവര്‍ഷത്തില്‍ ഇതുവരെ 39 ശതമാനം മഴക്കുറവാണ്. ജൂണില്‍ 60 ശതമാനവും ആഗസ്തില്‍ 87 ശതമാനവുമായിരുന്നു മഴക്കുറവ്. ജൂലൈയില്‍ ഒമ്ബതു ശതമാനമായിരുന്നു മഴക്കുറവ്.