പൊളിച്ചു കളയണം അല്ലെങ്കില്‍ തകര്‍ക്കും; അഹമ്മദിയ ആരാധനാലങ്ങള്‍ക്ക് തീവ്ര ഇസ്ലാമിക സംഘടനായ തെഹ്രീകെ ലബ്ബായികിന്റെ ഭീഷണി
ഇസ്ലാമബാദ്: പാകിസ്താനിലെ അഹമ്മദിയ വിഭാഗത്തിന്റെ പ്രസിദ്ധമായ ആരാധനാലയങ്ങള്‍ തകര്‍ക്കുമെന്ന ഭീഷണിയുമായി തീവ്ര ഇസ്ലാമിക സംഘടനായ തെഹ്രീകെ ലബ്ബായിക് (ടിഎല്‍പി).
പഞ്ചാബ് പ്രവിശ്യയിലെ പഴയ ദസ്‌ക നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ആരാധനാലയം പൊളിച്ചു കളഞ്ഞില്ലെങ്കില്‍ തകര്‍ക്കുമെന്നാണ് ഭീഷണി. വിഭജനത്തിന് മുമ്ബ് പാകിസ്താന്റെ ആദ്യ വിദേശകാര്യ മന്ത്രി സഫറുള്ള ഖാൻ പണികഴിപ്പിച്ചതാണ് ആരാധനാലയം.
ഇസ്ലാമിന്റെ വിശുദ്ധ വ്യക്തിത്വങ്ങളെ അഹമ്മദിയ അവഹേളിച്ചെന്ന് ആരോപിച്ചാണ് ഭീഷണി. ആരാധനാലയം അനധികൃതമാണെന്നും അതിനാല്‍ ഇത് പൊളിച്ച് കളയണമെന്നും തെഹ്രീകെ ലബ്ബായിക് ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ വൻ പ്രോക്ഷോഭം സംഘടിപ്പിക്കുമെന്നും സംഘടന ഭീഷണി മുഴക്കിയിട്ടുണ്ട്. റാലിയില്‍ പങ്കെടുക്കാൻ ജനങ്ങളോട് ഇവര്‍ ആഹ്വാനം ചെയ്തു.
പാകിസ്താനില്‍ സുന്നി സംഘടനകള്‍ മറ്റ് വിഭാഗങ്ങള്‍ക്കെതിരെ നടത്തുന്ന ആക്രണം രൂക്ഷമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ആരാധാനാലയം തകര്‍ക്കുമെന്ന ഭീഷണി. മാര്‍ട്ടിൻ ക്വാര്‍ട്ടേഴ്സ് ഏരിയയിലെ പള്ളി നിരവധി തവണ ആക്രമിക്കപ്പെട്ടെന്ന് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ട് പ്രകാരം ഒമ്ബത് മാസത്തിനുള്ളില്‍ കറാച്ചിയിലെ അഹമ്മദിയുടെ സ്വത്തുക്കള്‍ക്ക് നേരെ നടക്കുന്ന അഞ്ചാമത്തെ ആക്രമണമാണിത്.
പാകിസ്താനില്‍ അഹമ്മദിയ വിഭാഗങ്ങള്‍ക്കെതിര നടക്കുന്ന വംശീയ അതിക്രമങ്ങളില്‍ ആശങ്ക അറിയിച്ച് യുഎൻ മനുഷ്യാവകാശ വിഭാഗം രംഗത്ത് വന്നു.