ബംഗളുരു: കര്‍ണ്ണാടകത്തിലെ ബെലഗാവി ജില്ലയിലെ ജനവാസ മേഖലയില്‍ കരടിയുടെ ആക്രമണം. ഒരു കര്‍ഷകൻ കൊല്ലപ്പെട്ടു. ഖാനാപുര നഗരത്തിനടുത്തുള്ള ഘോസെബദ്രുക ഗ്രാമത്തിലാണ് ദാരുണ സംഭവം.
63 കാരനായ ഭീമാജി മിരാഷിയാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെ കര്‍ഷകനെ കരടി ആക്രമിക്കുകയായിരുന്നു.
കൂടെയുണ്ടായിരുന്ന മറ്റുള്ള കര്‍ഷകര്‍ നോക്കിനില്‍ക്കെ ആയിരുന്നു ആക്രമണം നടന്നത്. കര്‍ഷകന്റെ മൃതദേഹം കരടി രണ്ട് കിലോമീറ്ററോളം വനത്തിലേക്ക് വലിച്ചിഴച്ചു. ഫാമില്‍ ജോലി ചെയ്യുന്നവരുടെ സാന്നിധ്യത്തിലായിരുന്നു കരടി കര്‍ഷകനെ ആക്രമിച്ചത്. മറ്റുള്ളവര്‍ ബഹളം വെച്ചിട്ടും കല്ലെറിഞ്ഞിട്ടും കരടി പിന്മാറിയില്ല.
മരിച്ച കര്‍ഷകന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും വന്യമൃഗങ്ങള്‍ ഗ്രാമങ്ങളിലേക്ക് ഇറങ്ങുന്നത് തടയാൻ നടപടി എടുക്കുമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഖാനാപുര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.