തിരുവനന്തപുരം :പാർട്ടിക്ക് വിധേയനായി പ്രവർത്തിച്ച തന്നെ സമുദായത്തിന്റെ പേര് പറഞ്ഞ് മാറ്റിനിർത്തിയെന്ന് രമേശ് ചെന്നിത്തല. പാർട്ടി പലപ്പോഴും തന്നോട് നീതി കാട്ടിയില്ലെന്നും സി പി രാജശേഖരൻ എഴുതിയ രമേശ് ചെന്നിത്തല അറിഞ്ഞതും അറിയാത്തതും എന്ന പുസ്തകത്തിൽ അദ്ദേഹം പറഞ്ഞു.
ഒരു സമുദായത്തിന്റെ പ്രതിനിധിയായി ബ്രാൻഡ് ചെയ്യാൻ ബോധപൂർവമായ ശ്രമമുണ്ടായി. പാർട്ടിയിലെ ചിലരുടെ പ്രോത്സാഹനവും അതിനുണ്ടായിരുന്നു. മുതിർന്ന നേതാവായിട്ടും സമുദായത്തിന്റെ പേരുപറഞ്ഞ് മാറ്റി നിർത്തി. തന്നേക്കാൾ ജൂനിയറായ കെ സി വേണുഗോപാലനെയും ശശി തരൂരിനെയും പ്രവർത്തക സമിതിയിലുൾപ്പെടുത്തിയപ്പോഴും തനിക്ക് പുറത്തു നിൽക്കേണ്ടി വന്നു. രണ്ടു പതിറ്റാണ്ടു് മുമ്പ് കരുണാകരൻ പുറത്തു പോയ ഒഴിവിൽ നൽകിയ പ്രത്യേക ക്ഷണിതാവിന്റെ പദവിയാണ് ഇപ്പോഴുമുള്ളത്. അതിൽ കടുത്ത അനീതിയുണ്ട്
പാർട്ടി ശത്രുക്കൾ വളഞ്ഞിട്ട് ആക്രമിച്ചപ്പോൾ ആരും തന്നെ സംരക്ഷിക്കാനെത്തിയില്ലെന്നും,
പ്രതിപക്ഷ നേതാവിനാവശ്യമായ പിന്തുണ പാർട്ടി നൽകിയില്ലെന്നും ചെന്നിത്തല തുറന്നു പറഞ്ഞു.
2011ൽ മന്ത്രിസഭയെ ആരു നയിക്കുമെന്ന ഊഹാപോഹങ്ങളുമുണ്ടായി. ഉപമുഖ്യമന്ത്രി, റവന്യൂ മന്ത്രി പദങ്ങൾ വാഗ്ദാനമു ണ്ടായെങ്കിലും സ്വീകരിച്ചില്ല. പാമോയിൽ കേസ് എതിരായാൽ രാജി വയ്ക്കുമെന്ന് ഉമ്മൻ ചാണ്ടി നേരത്തെ അറിയിച്ചിരുന്നു. വിധി എതിരായിട്ടും രാജിയുണ്ടായില്ല. തനിക്ക് മുമ്പോ ശേഷമോ ഒരു പ്രസിഡന്റും സർക്കാരിന് ഇത്ര മാത്രം ഉറച്ച പിന്തുണ നൽകിയില്ല. ഉമ്മൻചാണ്ടി സർക്കാർ വീഴാതിരുന്നതിന്റെ ഏകകാരണം അതാണ്.
കെ കരുണാകരനെതിരെ നടത്തിയ തിരുത്തൽ വാദത്തിന്റെ പേരിൽ അദ്ദേഹം നരസിംഹ റാവുമന്ത്രിസഭയിൽനിന്ന് തന്നെ വെട്ടി .പാർട്ടിയിൽനിന്ന് പുറത്തു പോയ കരുണാകരനെ തിരികെയെത്തിക്കാനായതിൽ ചാരിതാർത്ഥ്യം ഉണ്ടെന്നും പുസ്തകത്തിൽ പറയുന്നു. അടുത്ത മാസം അഞ്ചിന് ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ പ്രകാശനം നടക്കും.