ന്യൂഡല്‍ഹി: തന്‍റെ ഫോണും ഇ-മെയിലും ചോര്‍ത്താൻ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതായി ആപ്പിളില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചതായി തൃണമൂല്‍ എം.പി മഹുവ മൊയ്ത്ര.
ആപ്പിള്‍ കമ്ബനിയില്‍ നിന്ന് ലഭിച്ച മുന്നറിയിപ്പ് സന്ദേശവും ഇ-മെയിലും മഹുവ എക്സില്‍ പങ്കുവെച്ചു.
സര്‍ക്കാര്‍ പിന്തുണയോടെയുള്ള ഹാക്കര്‍മാര്‍ നിങ്ങളുടെ ഐഫോണ്‍ ലക്ഷ്യമിടുന്നുവെന്നാണ് ആപ്പിള്‍ മഹുവക്ക് നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നത്. ഹാക്കിങ്ങിനിരയായാല്‍ ഫോണിലെ നിര്‍ണായക വിവരങ്ങള്‍ കവരാനും കാമറയും മൈക്രോഫോണും വരെ നിയന്ത്രിക്കാനും ഹാക്കര്‍മാര്‍ക്ക് സാധിക്കും. മുന്നറിയിപ്പിനെ ഗൗരവത്തോടെ കാണണമെന്നും ആപ്പില്‍ മഹുവക്ക് ഇയച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ ടാഗ് ചെയ്തുകൊണ്ടുള്ള മഹുവയുടെ എക്സ് പോസ്റ്റില്‍, പ്രധാനമന്ത്രിയുടെയും അദാനിയുടെയും ഭയം കാണുമ്ബോള്‍ സഹതാപമാണ് തോന്നുന്നതെന്ന് മഹുവ പരിഹസിക്കുന്നുണ്ട്. ഇൻഡ്യ സഖ്യത്തില്‍ തന്നെ കൂടാതെ പ്രിയങ്ക ഗാന്ധിക്കും മറ്റ് മൂന്നുപേര്‍ക്കും സമാനരീതിയില്‍ ഹാക്കിങ് മുന്നറിയിപ്പ് ലഭിച്ചതായും മഹുവ പറഞ്ഞു.
പാര്‍ലമെന്‍റില്‍ ചോദ്യം ചോദിക്കാൻ കോഴ വാങ്ങിയെന്ന് മഹുവക്കെതിരെ ബി.ജെ.പിയും കേന്ദ്ര സര്‍ക്കാറും ആരോപണമുന്നയിക്കുന്ന പശ്ചാത്തലത്തിലാണ് ഫോണ്‍ ഹാക്കിങ് മുന്നറിയിപ്പ്. അദാനിക്കെതിരെ പാര്‍ലമെന്‍റില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിന് വൻ തുക മഹുവ കൈക്കൂലിയായി വാങ്ങിയെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. എന്നാല്‍ ഇക്കാര്യ മഹുവ നിഷേധിച്ചിരുന്നു.
ആരോപണത്തില്‍ വിശദീകരണം കേള്‍ക്കുന്നതിനായി നവംബര്‍ രണ്ടിന് പാര്‍ലമെന്‍റ് എത്തിക്സ് കമ്മിറ്റിക്ക് മുമ്ബാകെ ഹാജരാകാൻ മഹുവക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ്.