രേഖകളില്‍ കൃത്രിമം കാണിച്ച് പണം തട്ടിയെടുത്ത കൃഷി ഓഫീസര്‍ക്ക് തടവ് ശിക്ഷ വിധിച്ച് വിജിലൻസ് കോടതി. മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജി എൻ.വി രാജു ഇടുക്കി കാന്തല്ലൂര്‍ കൃഷി ഓഫീസറായിരുന്ന പി.
പളനിക്കാണ് മൂന്ന് വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും വിധിച്ചത്.
അഞ്ച് കൃഷിക്കാര്‍ക്കുള്ള വിത്തുകളും, കാര്‍ഷിക ഉപകരണങ്ങളും സര്‍ക്കാരിന്റെ സ്പെഷ്യല്‍ കൂള്‍ സീസണ്‍ വെജിറ്റബിള്‍ പ്രോഗ്രാമുമായി ബന്ധപ്പെട്ട് വിതരണം ചെയ്യാതെ രേഖകളില്‍ കൃത്രിമം കാണിച്ചാണ് പളനി പണം തട്ടിയത്.
ഇടുക്കി മുൻ വിജിലൻസ് ഡി.വൈ.എസ്.പി കെ. വി. ജോസഫ് രജിസ്റ്റര്‍ ചെയ്ത കേസ്സിലാണ് ഇന്ന് ശിക്ഷ വിധിച്ചത്. കേസില്‍ ഇടുക്കി മുൻ വിജിലൻസ് ഇൻസ്പെക്ടര്‍മാരായ എ. സി. ജോസഫ്, ജില്‍സണ്‍ മാത്യു എന്നിവരാണ് അന്വേഷണം നടത്തിയത്. ഇടുക്കി മുൻ വിജിലൻസ് ഡി.വൈ.എസ്.പി പി. റ്റി. കൃഷ്ണൻകുട്ടി കുറ്റപത്രം സമര്‍പ്പിച്ച കേസ്സില്‍ പ്രതിയായ പി. പളനി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടര്‍ സരിത വി. എ ഹാജരായി.