ന്യൂഡല്‍ഹി: അയോദ്ധ്യയില്‍ നിര്‍മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന രാമക്ഷേത്രത്തില്‍ പൂജാരിമാരുടെ ഒഴിവിലേയ്‌ക്ക് അപേക്ഷിച്ചത് 3000പേര്‍.
ഇവരില്‍ 200പേരെ അഭിമുഖ പരീക്ഷയ്‌ക്കായി തിരഞ്ഞെടുത്തു, ഇതില്‍ 20പേര്‍ക്കാണ് നിയമനം ലഭിക്കുക. ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റാണ് പൂജാരിമാരുടെ അഭിമുഖത്തിന് അപേക്ഷ ക്ഷണിച്ചത്.
അപേക്ഷ നല്‍കിയവരില്‍ നിന്ന് മെറിറ്റ് അടിസ്ഥാനത്തിലാണ് അഭിമുഖത്തിനായി 200പേരുടെ ചുരുക്ക പട്ടിക തയാറാക്കിയത്. ഇവര്‍ക്കായുള്ള അഭിമുഖം അയോദ്ധ്യയിലെ വിശ്വഹിന്ദു പരിഷത്തിന്റെ ആസ്ഥാനമായ കര്‍സേവക് പുരത്ത് നടന്നുകൊണ്ടിരിക്കുകയാണ്. മൂന്നുപേരടങ്ങുന്ന സമിതിയാണ് അഭിമുഖം നടത്തുന്നത്. വൃന്ദാവനത്തില്‍ നിന്നുള്ള ഹിന്ദു മത പ്രഭാഷകൻ ജയ്‌കാന്ത് മിശ്ര, അയോദ്ധ്യയിലെ മഹന്തുമാരായ മിഥിലേഷ് നന്ദിനി ശരണ്‍, സത്യനാരായണ ദാസ് എന്നിവരാണ് അഭിമുഖം നടത്തുന്നത്.
എന്താണ് സന്ധ്യാ വന്ദനം, അതിന്റെ നടപടിക്രമങ്ങളും മന്ത്രങ്ങളും എന്തൊക്കെയാണ്?, ശ്രീരാമനെ ആരാധിക്കുന്നതിനുള്ള മന്ത്രങ്ങള്‍ എന്തൊക്കെയാണ്? അതിനുള്ള കര്‍മ കാണ്ഡം എന്താണ്? തുടങ്ങിയ ചോദ്യങ്ങളാണ് അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് നേരിടേണ്ടി വരുന്നത്. ഇതില്‍ തിരഞ്ഞെടുക്കപ്പെടുന്ന 20പേര്‍ക്ക് ആറ് മാസത്തെ പരിശീലനം നല്‍കും.
അഭിമുഖത്തിനായി വന്ന മറ്റുള്ളവര്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാം. ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. ഭാവിയില്‍ ഒഴിവ് വരുമ്ബോള്‍ ഇവരെ പരിഗണിക്കും. വിവിധ മത പണ്ഡിതരും സന്യാസിമാരും തയ്യാറാക്കുന്ന സിലബസിന്റെ അടിസ്ഥാനത്തിലാണ് പരിശീലനം. പരിശീലനം നടക്കുന്ന ആറ് മാസം താമസവും ഭക്ഷണവും സൗജന്യമാണ്. കൂടാതെ മാസം 2000 രൂപ സ്റ്റൈപ്പൻഡും നല്‍കും.