കൊല്ലം: തട്ടിക്കൊണ്ടുപോയ ആറ് വയസുകാരിക്കായി 5 ലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ട് അമ്മയുടെ ഫോണിലേക്കാണ് വൈകുന്നേരം സന്ദേശമെത്തിയത്.
ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത് ഒരു സ്ത്രീയാണ്. ‘കുട്ടി ഞങ്ങളുടെ കയ്യിലുണ്ടെന്നും 5 ലക്ഷം രൂപ കൊടുത്താല്‍ വിട്ട് നല്‍കാമെന്നു’മാണ് പറഞ്ഞതെന്നും ബന്ധു അറിയിച്ചു.
അതേസമയം, കുട്ടിക്കായി പൊലീസ് സംസ്ഥാന വ്യാപക പരിശോധന തുടരുകയാണ്. ആസൂത്രിതമായ തട്ടിക്കൊണ്ടുപോകലെന്നാണ് പൊലീസ് സംശയിക്കുന്നത്. ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് സൂചന. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള സൈബര്‍ സെല്‍ അന്വേഷണം ഊർജ്ജിതമായി നടക്കുന്നുണ്ട്. കാറിലുണ്ടായിരുന്നത് ഒരു സ്ത്രീ ഉള്‍പ്പെടെ നാലുപേരാണ്. അതിര്‍ത്തികളില്‍ വ്യാപകമായ പരിശോധന നടക്കുന്നുണ്ട്.
കൊല്ലം പൂയപ്പള്ളി കാറ്റാടിയില്‍ വച്ചാണ് ഇന്ന് വൈകിട്ട് കുട്ടിയെ കാറില്‍ കൊണ്ടുപോയതെന്നാണ് ലഭിക്കുന്ന വിവരം. ഒപ്പം ഉണ്ടായിരുന്ന ആണ്‍കുട്ടിയെ തട്ടി മാറ്റി പെൺകുട്ടിയെ കടത്തി കൊണ്ടുപോയെന്നാണ് പരാതി. 3176 നമ്പരിലുളള സ്വിഫ്റ്റ് ഡിസയർ കാറിലാണ് തട്ടിക്കൊണ്ട് പോയതെന്ന് ആണ്‍കുട്ടി പോലീസിനോട് പറഞ്ഞു. കടലാസ് അമ്മയ്ക്ക് കൊടുക്കണമെന്ന് പറഞ്ഞാണ് കാര്‍ അടുത്ത് കൊണ്ട് നിര്‍ത്തിയതെന്നും കുട്ടിയെ വലിച്ച് കയറ്റുകയായിരുന്നുവെന്നുമാണ് സഹോദരൻ പറയുന്നത്.