പാലക്കാട്: നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ മൂന്നിടത്തും കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ കോണ്‍ഗ്രസിനെ തിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
എല്ലാം ഒറ്റയ്ക്ക് സ്വന്തമാക്കാന്‍, സമാനചിന്താഗതിയുള്ള പാര്‍ട്ടികളെ പോലും ഒപ്പം നിര്‍ത്താതെയുള്ള കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനശൈലിക്കേറ്റ വൻ തിരിച്ചടിയാണ് തിരഞ്ഞെടുപ്പിലെ തോല്‍വിയെന്ന് അദ്ദേഹം പറഞ്ഞു. നവകേരള സദസ്സിന്റെ പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ മണ്ഡലത്തിലെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഈ തിരിച്ചടിയില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ് തയ്യാറാകണം. മൃദു ഹിന്ദുത്വത്തിന്റെ ഭാഗമായി നിന്ന് തീവ്രഹിന്ദുത്വത്തെ നേരിട്ട് തോല്‍പ്പിക്കാമെന്ന ചിന്തയാണ് കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണം. രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ഇതാണ് സംഭവിച്ചത്. മദ്ധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിന്റെ ഉള്‍പ്പെടെയുള്ള നിലപാടുകള്‍ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്തത് ബി ജെ പിക്കാണെന്നാണ് ഫലം വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിജെപിയെ നേരിടാന്‍ തങ്ങള്‍ക്ക് മാത്രമേ കഴിയുകയുള്ളൂവന്നും അത് ഒറ്റയ്ക്ക് ചെയ്തു കൊള്ളാം എന്ന നിലപാടുമാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. ആ നിലപാട് തെറ്റാണെന്ന് വീണ്ടും ആവര്‍ത്തിച്ച് തെളിയിക്കപ്പെട്ടു. ബിജെപിയെ പോലൊരു പാര്‍ട്ടിയെ തിരഞ്ഞെടുപ്പില്‍ നേരിടാന്‍ ഒരുങ്ങുമ്പോള്‍ സമാനചിന്താഗതിക്കാരായ എല്ലാവരേയും കൂടെ നിര്‍ത്താന്‍ കഴിയണം. ഇപ്പോഴത്തെ അനുഭവത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.