കൊച്ചി: ഓണ്‍ലൈന്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് ബിസിനസുകളുടെ മറവില്‍ 1,157 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ഹൈറിച്ച് ഉടമകള്‍ ഇടപാടുകാരുടെ പണം വന്‍തോതില്‍ ക്രിപ്‌റ്റോ കറന്‍സിയിലേക്ക് മാറ്റി.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇ.ഡി.) പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. എന്നാല്‍, ക്രിപ്‌റ്റോ കറന്‍സിയില്‍ വ്യാപകമായി നിക്ഷേപമുണ്ടെന്നത് ഹൈറിച്ച് ഉടമ കെ.ഡി. പ്രതാപന്‍ ഇ.ഡി. ചോദ്യം ചെയ്യലില്‍ നിഷേധിച്ചതായാണ് വിവരം. ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ കണ്ടെത്തുന്നതും ശ്രമകരമാണ്.
ഹൈറിച്ച് ഗ്രൂപ്പിന് എച്ച്.ആര്‍.സി. ക്രിപ്‌റ്റോ എന്ന പേരില്‍ ക്രിപ്‌റ്റോ കറന്‍സി ബിസിനസ് ഉണ്ടായിരുന്നു. ഹൈറിച്ച് സ്‌മാര്‍ടെക്ക് ൈപ്രവറ്റ് ലിമിറ്റഡ് എന്ന കമ്ബനി ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ക്കായി രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. ക്രിപ്‌റ്റോകറന്‍സിയിലൂടെ വന്‍തോതില്‍ ലാഭമുണ്ടാക്കാമെന്ന് പ്രലോഭിപ്പിച്ച് ഇടപാടുകരില്‍നിന്നും ഇവര്‍ നിക്ഷേപം സ്വീകരിച്ചിരുന്നു. ഏതാണ്ട് 20 കോടി രൂപയോളം ഇത്തരത്തില്‍ ഹൈറിച്ചിലേക്ക് നിക്ഷേപമായി എത്തിയിട്ടുണ്ട്.
എന്നാല്‍, ഈ പണം ഇവര്‍ ക്രിപ്‌റ്റോ കറന്‍സിക്കായി ഉപയോഗിച്ചിരുന്നില്ലെന്നാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ഇവരുടെ മൊഴികളില്‍നിന്നും അന്വേഷണസംഘം വിശ്വസിച്ചിരുന്നത്. പക്ഷേ, കഴിഞ്ഞ ദിവസം ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ സംബന്ധിച്ച ചില സൂചനകള്‍ ഇ.ഡി. അന്വേഷണസംഘത്തിന് ലഭിച്ചു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് ഹൈറിച്ച് ഉടമയായ കെ.ഡി. പ്രതാപനെ ഇന്നലെ ഇ.ഡി. ചോദ്യം ചെയ്‌തത്.