Mon. May 6th, 2024

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക്‌ 150 കോടികൂടി

By admin Mar 13, 2024
Keralanewz.com

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്‌പ്‌)ക്ക്‌ 150 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ.എന്‍.

ബാലഗോപാല്‍ അറിയിച്ചു. കഴിഞ്ഞമാസം ആദ്യം 100 കോടി രൂപ നല്‍കിയിരുന്നു.
രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ 2695 കോടി രൂപയാണ്‌ പദ്ധതിക്കായി നല്‍കിയത്‌. ഇതില്‍ കേന്ദ്ര സര്‍ക്കാര്‍ വിഹിതം വര്‍ഷം 151 കോടി രൂപ മാത്രമാണ്‌. സംസ്‌ഥാനത്തെ ദരിദ്രരും ദുര്‍ബലരുമായ കുടുംബത്തിന്‌ പ്രതിവര്‍ഷം അഞ്ച്‌ ലക്ഷം രൂപയുടെ ആശുപത്രി ചികിത്സ പദ്ധതിയില്‍ ഉറപ്പാക്കുന്നു. 41.96 ലക്ഷം കുടുംബങ്ങള്‍ കാസ്‌പില്‍ ഉള്‍പ്പെടുന്നു. ഇവര്‍ക്ക്‌ സര്‍ക്കാര്‍, എമ്ബാനല്‍ ചെയ്‌തിട്ടുള്ള സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികിത്സ സൗകര്യമുണ്ട്‌.
ഒരു കുടുംബത്തിലെ മുഴുവന്‍ വ്യക്‌തികള്‍ക്കോ അല്ലെങ്കില്‍ ഒരു വ്യക്‌തിക്കുമാത്രമായോ പദ്ധതിയിലൂടെ സഹായം ലഭിക്കും. കുടുംബാംഗങ്ങളുടെ എണ്ണമോ പ്രായപരിധിയോ ഒന്നും സഹായത്തിന്‌ പരിഗണിക്കുന്നതിന്‌ തടസമാകില്ല.
ഒരു കുടുംബത്തിലെ എല്ലാവര്‍ക്കും പദ്ധതി സഹായത്തിന്‌ അര്‍ഹതയുണ്ട്‌. അംഗമാകുന്ന ഏതൊരു വ്യക്‌തിക്കും മുന്‍ഗണനാ മാനദണ്‌ഡങ്ങളില്ലാതെ ചികിത്സാസഹായം ലഭ്യമാകുന്നുവെന്നതും പ്രത്യേകതയാണ്‌. അറുനൂറിലേറെ ആശുപത്രികളിലാണ്‌ കാസ്‌പ്‌ ചികിത്സ സൗകര്യമുള്ളത്‌.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്‌പ്‌) യില്‍ ഉള്‍പ്പെടാത്തതും, വാര്‍ഷിക വരുമാനം മൂന്നു ലക്ഷത്തില്‍ താഴെയുള്ളതുമായ കുടുംബങ്ങള്‍ക്ക്‌ കാരുണ്യ ബെനവലന്റ്‌ ഫണ്ട്‌ സൗജന്യ ചികിത്സാ സ്‌കീമുമുണ്ട്‌.

Facebook Comments Box

By admin

Related Post