കോഴിക്കോട്: ഓണ്‍ലൈൻ സൈബർ തട്ടിപ്പിനിരയാക്കുന്ന ആളുകളുടെ പണം അക്കൗണ്ടിലൂടെ കൈമാറി കൊടുക്കുന്ന സംഘത്തിലുള്‍പ്പെട്ട യുവാവിനെ ചേവായൂർ പോലീസ് അറസ്റ്റുചെയ്തു.
മുക്കം മലാംകുന്ന് എസ്. ജിഷ്ണു (19) എന്നയാളെയാണ് ഞായറാഴ്ച ചേവായൂർ ഇൻസ്പെക്ടർ അറസ്റ്റ് ചെയ്തത്. ഇൻസ്റ്റാഗ്രാം, ടെലിഗ്രാം എന്നിവയില്‍ വന്ന ലിങ്കുകളിലൂടെ ചാറ്റ് ചെയ്ത് വിവിധ ടാസ്കുകള്‍ പൂർത്തിയാക്കിയാല്‍ കൂടുതല്‍ പണം തിരികെ നല്‍കാമെന്ന് പറഞ്ഞ് വിവിധ ബാങ്ക് അക്കൗണ്ടുകള്‍ നല്‍കി അതിലേക്ക് പണം അയപ്പിച്ചതിലൂടെ 29 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ കേസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ജിഷ്ണു അറസ്റ്റിലായത്.
ചേവായൂർ സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. യുവതിയുടെ അക്കൗണ്ടില്‍നിന്ന് നഷ്ടപ്പെട്ട പണം ജിഷ്ണുവിന്റെ അക്കൗണ്ട് വഴി എ.ടി.എം. മുഖേന പിൻവലിച്ചതെന്നാണെന്ന് പോലീസിന് അന്വേഷണത്തില്‍ മനസ്സിലായതെന്ന് ചേവായൂർ ഇൻസ്പെക്ടർ പറഞ്ഞു.
വിവിധ അക്കൗണ്ടുകളിലൂടെ കൈയിലാക്കുന്ന പണം തുടർ ട്രാസ്ഫറുകളിലൂടെ നിമിഷനേരംകൊണ്ട് മറ്റു അക്കൗണ്ടിലേക്ക് മാറ്റിയും എ.ടി.എമ്മിലൂടെ പിൻവലിച്ചുമാണ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നവർ പണം കൈക്കലാക്കി എടുക്കുന്നതെന്നാണ് ചേവായൂർ പോലീസ് പറയുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.