ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി എംഎം മണി. അനീഷ് രാജേന്ദ്രന്‍ അനുസ്മരണ ചടങ്ങിലാണ് വിവാദ പരാമര്‍ശം നടത്തിയത്.
പ്രസംഗത്തില്‍ ഇടുക്കി മുന്‍ എംപി പി ജെ കുര്യനെതിരെയും അധിക്ഷേപ പരാമര്‍ശമുണ്ട്.!
പൗഡറും പൂശി ബ്യൂട്ടിപാര്‍ലറില്‍ കയറി നടക്കുകയാണ് ഡീന്‍ കുര്യാക്കോസെന്നും ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും എംഎംമണി വിമര്‍ശിച്ചു. ജനങ്ങള്‍ക്കിടയിലേക്ക് ഡീന്‍ ഇറങ്ങുന്നില്ല. ഫോട്ടോ എടുക്കല്‍ മാത്രമാണ് നടത്തുന്നത്. ഇത്തവണ അദ്ദേഹത്തിന് കെട്ടിവച്ച കാശ് പോലും കിട്ടില്ല, എന്നിട്ടാണിപ്പോള്‍ മത്സരിക്കാന്‍ വന്നതെന്നും മണി പറഞ്ഞു.
എംഎം മണിയുടെ പരാമര്‍ശത്തിന് മറുപടിയുമായി ഡീന്‍ കുര്യാക്കോസും രംഗത്ത് വന്നിട്ടുണ്ട്. എംഎം മണി നടത്തുന്നത് തെറിയഭിഷേകം മാത്രമാണെന്നും നേരത്തെയും തനിക്കെതിരെ ഇത്തരത്തില്‍ പദപ്രയോഗങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ടെന്നും പറഞ്ഞു. ഇങ്ങനെ പദപ്രയോഗം നടത്താൻ ലൈസൻസ് കിട്ടിയിട്ടുണ്ട് എന്ന് തെറ്റിദ്ധാരണയിലാണ് എംഎം മണി ഇങ്ങിനെ ചെയ്യുന്നത്. ഇതൊന്നും നാടൻപ്രയോഗമായി കരുതാനാവില്ല. തെറിക്കുത്തരം മുറിപ്പത്തല്‍ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കില്‍ തന്റെ ഭാഷാശൈലി അതല്ലെന്നും ഡീന്‍ പറഞ്ഞു.
ഇടുക്കി ഇപ്പോള്‍ അനുഭവിക്കുന്ന മുഴുവൻ ബുദ്ധിമുട്ടുകള്‍ക്കും കാരണം ഇടതുസർക്കാരാണ്. എംഎം മണി മന്ത്രി ആയിരുന്ന കാലത്താണ് ബഫർ സോണ്‍ ഉത്തരവും നിർമ്മാണ നിരോധനവും കൊണ്ടുവന്നത്. എന്തുകൊണ്ട് അതിനെ എതിർത്തില്ല എന്ന് എംഎം മണി വ്യക്തമാക്കണമെന്നും തെറിയഭിഷേകം നടത്തി ശ്രദ്ധ തിരിച്ചുവിടാം എന്നാണ് മണി ആഗ്രഹിക്കുന്നതെങ്കില്‍ അത് നടക്കില്ലെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.