Sun. May 19th, 2024

വൈദേകത്തില്‍ ഭാര്യയ്ക്ക് ഓഹരിയുണ്ട്, അതില്‍ എന്താണ് തെറ്റ്: ഇ.പി ജയരാജന്‍

By admin Mar 20, 2024
Keralanewz.com

കണ്ണൂര്‍: വൈദേകം റിസോര്‍ട്ടില്‍ തന്റെ ഭാര്യയ്ക്ക് ഓഹരിയുണ്ടെന്ന് സമ്മതിച്ച്‌ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍.

അതില്‍ എന്താണ് തെറ്റ്. 2012ല്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ഭാര്യ അവരുടെ വരുമാനം കൊണ്ടാണ് ഓഹരി വാങ്ങിയത്. ഓഹരിയുടെ പേരില്‍ താനും പാര്‍ട്ടിയും പഴി കേള്‍ക്കുന്ന സാഹചര്യത്തില്‍ എങ്ങനെയെങ്കിലും വിറ്റൊഴിവാക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ആരും അത് വാങ്ങാന്‍ തയ്യാറാകുന്നില്ലെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

വൈദേകം- നിരാമയ റിസോര്‍ട്ടുകള്‍ തമ്മില്‍ ബന്ധമുണ്ടോ എന്നറിയില്ല. നിരാമയയില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യയ്ക്ക് ഓഹരി പങ്കാളിത്തമുണ്ടോ എന്നും തനിക്കറിയില്ല. രാജീവ് ചന്ദ്രശേഖറുമായി തനിക്ക് ഒരു ബന്ധവുമില്ല. അദ്ദേഹത്തെ കണ്ടിട്ടുപോലുമില്ല. രാജീവ് ചന്ദ്രശേഖറിനൊപ്പമുള്ള തന്റെ ഭാര്യയുടെതായി പ്രചരിക്കുന്നത് മോര്‍ഫ് ചെയ്ത ചിത്രമാണ്. ചിത്രത്തിലെ ഒരു ബിജെപി വനിതാ നേതാവിന്റെ തലവെട്ടിമാറ്റി തന്റെ ഭാര്യയുടെ തലയുടെ ചിത്രം ഒട്ടിച്ചതാണെന്നും ആ ഫോട്ടോയ്ക്ക് പിന്നില്‍ വി.ഡി സതീശനാണെന്നും കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിക്ക് തന്റെ ഭാര്യ പരാതി നല്‍കിയിട്ടുണ്ടെന്നും ജയരാജന്‍ പറയുന്നു.

വി.ഡി സതീശന്റേത് വൃത്തികെട്ട രാഷ്ട്രീയമാണ്. അശ്ലീല വീഡിയോ ഇറക്കുന്നതില്‍ സതീശന്‍ പ്രശസ്തനാണ്. സതീശന്റെ നിലവാരത്തിലേക്ക് താഴാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല. തൃക്കാക്കരയിലെ സ്ഥനാര്‍ത്ഥിക്കെതിരെ അശ്ലീല വീഡിയോ ഇറക്കിയതിനു പിന്നില്‍ സതീശനനാണ്. എല്ലാവരേയും ആക്ഷേപിച്ച്‌ വെള്ളക്കുപ്പായമിട്ട് നടക്കുകയാണ്. സ്വപ്‌ന സുരേഷിനെ ഉപയോഗിച്ച്‌ മുഖ്യമന്ത്രിക്കെതിരെ വ്യാജ വാര്‍ത്ത ചമച്ചതും സതീശനാണെന്നും ഇ.പി ജയരാജന്‍ ആരോപിച്ചു.

പുനര്‍ജനി പദ്ധതിയില്‍ വലിയ അഴിമതി നടന്നുവെന്ന ആരോപണവും ഇ.പി ജയരാജന്‍ ഉന്നയിച്ചു. വി.ഡി സതീശനെതിരെ പുനര്‍ജനി പദ്ധതിക്ക് വിദേശത്തുനിന്ന് പിരിച്ച പണം കൊണ്ട് വി.ഡി സതീശന്‍ വീടുകള്‍ നിര്‍മ്മിച്ചില്ല. സ്‌പോണ്‍സര്‍മാരുടെ വീടുകളാണ് നിര്‍മ്മിച്ചുനല്‍കിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് കര്‍ണാടകയില്‍ നിന്ന് 150 കോടി രൂപ മത്സ്യം കൊണ്ടുവരുന്ന പെട്ടിയില്‍ കൊണ്ടുവന്നു. ഇ.ഡിയും ഇന്‍കം ടാക്‌സും അന്വേഷണവുമായി വന്നപ്പോള്‍ തന്റെ പ്രതിപക്ഷ നേതാവ് എന്ന പദവി ഉപയോഗിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിച്ചു. അതിനു വേണ്ടി ആര്‍.എസ്.എസ് ബിജെപി നേതാക്കളെ കണ്ടു. ബി.ജെപി- ആര്‍.എസ്.എസ് ബന്ധം തുടരുന്നയാളാണ് വി.ഡി സതീശനെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

Facebook Comments Box

By admin

Related Post