തിരുവനന്തപുരം: എല്ലാ മതങ്ങള്‍ക്കും തുല്യ സ്ഥാനമുള്ള ഇന്ത്യ എന്ന സങ്കല്‍ത്തിനൊപ്പം ആണ് ഈ രാജ്യത്തെ ജനങ്ങളുടെ മനസും.
തെരഞ്ഞെടുപ്പിന് മുന്നോടിയായി സിഎസ്‍ഡിഎസ് നടത്തിയ പ്രീ പോള്‍ സർവേയില്‍ 79 ശതമാനം ആളുകളും മതേതര ഇന്ത്യ എന്ന ആശയത്തിനൊപ്പം നിന്നു.
എല്ലാ പൊതു തെരഞ്ഞെടുപ്പുകള്‍ക്ക് മുൻപും ശേഷവും ദി സെന്‍റർ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസ് നടത്തുന്ന സിഎസ്‍ഡിഎസ് – ലോക്നീതി സർവേകള്‍ രാജ്യത്തെ ഏറ്റവും ആധികാരികമായ ജനാഭിപ്രായ കണക്കുകളില്‍ ഒന്നാണ്.
ഇന്ത്യയുടെ ഏറ്റവും വലിയ കരുത്തായ ബഹുസ്വരതയ്ക്ക് ജനങ്ങളുടെ മനസ്സില്‍ കാര്യമായ ഇടിവൊന്നും സംഭവിച്ചിട്ടില്ലെന്നാണ് സര്‍വേ ഫലം തെളിയിക്കുന്നത്. എല്ലാ മതങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും തുല്യ ഇടമുള്ള രാജ്യമായി ഇന്ത്യ തുടരണമെന്ന് 79 ശതമാനം ഇന്ത്യക്കാരും അഭിപ്രായപ്പെടുന്നു. ഇന്ത്യ ഹിന്ദുക്കള്‍ക്ക് മാത്രമല്ല, എല്ലാ മതങ്ങള്‍ക്കും തുല്യതയുള്ള രാജ്യമാണ് എന്നതിനെ 80 ശതമാനം ഹിന്ദു മത വിശ്വാസികളും പിന്തുണയ്ക്കുന്നു.
ഇന്ത്യ ഹിന്ദുക്കളുടെ മാത്രം രാജ്യമെന്ന് സർവേയില്‍ അഭിപ്രായപ്പെട്ടത് 10 ശതമാനം പേർ മാത്രം. രാജ്യത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ഞെട്ടിപ്പിക്കും വിധം ഇടിയുന്നു എന്നതാണ് സര്‍വെയിലെ അമ്ബരപ്പിക്കുന്ന ഒരു കണ്ടെത്തല്‍.
2019 ല്‍ 78 ശതമാനം ആളുകളും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പൂർണ്ണ വിശ്വാസം രേഖപെടുത്തിയിരുന്നു. എന്നാല്‍ ഇത്തവണ അത് 42 ശതമാനം ആയി ഇടിഞ്ഞു. 58 ശതമാനം ആളുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഏതെങ്കിലും തരത്തില്‍ അവിശ്വാസം രേഖപ്പെടുത്തി.
വോട്ടിങ് യന്ത്രം കുറ്റമറ്റതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ എത്രയൊക്കെ അവർത്തിച്ചിട്ടും ഒരു വലിയ വിഭാഗം അത് വിശ്വസിക്കുന്നില്ല എന്നതും സർവേയിലെ കണ്ടെത്തലാണ്.